എകെജി സെന്റർ ആക്രമണം; ഒടുവിൽ അന്വേഷണ സംഘം രൂപീകരിച്ച് ക്രൈംബ്രാഞ്ച്
Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിന്റെ തുടര്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്പി എസ്.മധുസൂദനനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. കന്റോൺമെന്റ് എസിപി വി.എസ്.ദിനരാജും അന്വേഷണ സംഘത്തിലുണ്ട്.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്, പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് എന്നിവരുൾപ്പെട്ട ഗൂഢാലോചനക്കേസും എസ്പി മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. എകെജി സെന്റർ ആക്രമണക്കേസിൽ ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഐപിസി 436, എക്സ്പ്ലോസീവ് ആക്ടിലെ 3 (A) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കേസ് അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ചിനും മെല്ലെപ്പോക്കു നയമാണെന്ന വിമർശനങ്ങൾക്കിടെയാണ് അന്വേഷണസംഘം രൂപീകരിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് വിട്ട് നാല് ദിവസമായിട്ടും അന്വേഷണസംഘം രൂപീകരിക്കാത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ആക്രമണത്തിലെ യഥാർഥ പ്രതിയിലേക്കുള്ള അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയായിരുന്നു ഈ ഉദാസീനത.
സ്ഫോടക വസ്തു എറിഞ്ഞതാരാണെന്നു പൊലീസിന്റെ പ്രത്യേകസംഘം 23 ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അതോടെ ഉയര്‍ന്ന ആക്ഷേപങ്ങളെയെല്ലാം നേരിടാനാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകിട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. അതിനുശേഷം രണ്ട് പ്രവൃത്തി ദിവസമടക്കം കഴിഞ്ഞിട്ടും കേസ് അന്വേഷിക്കേണ്ട ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിക്കാത്തതാണ് വിമർശനം വരുത്തുവച്ചത്. ക്രൈംബ്രാഞ്ചിന് കേസ് കൈമാറാന്‍ തീരുമാനിച്ചതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
സ്ഫോടക വസ്തു എറിഞ്ഞയാളെ സഹായിച്ചെന്നു കരുതി കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചതോടെ കേസ് അന്വേഷണം വഴിതെറ്റിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രണ്ടാം പ്രതിയെന്നു സംശയിച്ച രാജാജി നഗര്‍ സ്വദേശിയെ സിപിഎം ബന്ധം കാരണമാണ് വിട്ടയച്ചതെന്നും ഇതോടെ യഥാർഥ പ്രതിയെ ഇനി പിടികൂടാന്‍ സാധ്യതയില്ലെന്നുമാണ് ആരോപണം ഉയരുന്നത്.
English Summary: Crime Branch froms investigation team to probe AKG Centre attack