ADVERTISEMENT

തിരുവനന്തപുരം ∙ വൻകിട കമ്പനികൾക്കു മാത്രം സാധ്യമായ മേഖലയെന്നു കരുതപ്പെടുന്ന ഓൺലൈൻ ടാക്‌സി സർവീസ് മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ രംഗത്തെ വിപ്ലവകരമായ ഇടപെടലെന്ന് തൊഴിൽവകുപ്പു മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ–ടാക്സി സർവീസായ ‘കേരള സവാരി’ ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഓൺലൈൻ ടാക്‌സി സംവിധാനത്തിലേക്ക് കടക്കുന്നത്.

സംസ്ഥാനത്തെ ഓട്ടോ -ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരള സവാരിയിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര അംഗീകൃത നിരക്കിൽ പൊതുജനങ്ങൾക്ക് ഉറപ്പാക്കും. ഇതിനു പുറമെ മോട്ടർ തൊഴിലാളികൾക്കും അതേ നിരക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. തിരുവനന്തപുരം നഗരസഭാ പരിധിയിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവർത്തനം പഠനവിധേയമാക്കി ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തൊട്ടാകെ വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സവാരിയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഓട്ടോ–ടാക്‌സി നിരക്കിനൊപ്പം എട്ട് ശതമാനം സർവീസ് ചാർജ് മാത്രമാണ്  ഈടാക്കുക. മറ്റ് ഓൺലൈൻ ടാക്‌സി സർവീസുകളിൽ അത് 25 ശതമാനത്തിനും മുകളിലാണ്. സർവീസ് ചാർജായി ഈടാക്കുന്ന എട്ടു ശതമാനം തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രമോഷനൽ ഇൻസെന്റീവ്സ് നൽകുന്നതിനും മറ്റുമായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

നിലവിലെ ഓൺലൈൻ ടാക്സി സംവിധാനങ്ങളിലെല്ലാം മോട്ടർ തൊഴിലാളികൾക്ക് ലഭിക്കുന്ന നിരക്കും യാത്രക്കാരിൽ നിന്നും ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതൽ 30 ശതമാനം വരെ വ്യത്യാസമുണ്ട്. തിരക്കുള്ള സമയങ്ങളിൽ കമ്പനികൾ സർവീസുകൾക്ക് ഒന്നര ഇരട്ടിവരെ ചാർജ് വർധിപ്പിക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. കേരള സവാരിയിൽ  അത്തരം നിരക്ക് വർധനവ് ഉണ്ടാവില്ലെന്നും തൊഴിലാളികൾക്ക് ലഭിക്കേണ്ട ന്യായമായ കൂലി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായ കാരണങ്ങളോടെ യാത്രക്കാരനും ഡ്രൈവർക്കും ബുക്കിങ് റദ്ദാക്കാം. അകാരണമായിട്ടാണ് റദ്ദാക്കുന്നതെങ്കിൽ ചെറിയ തുക പിഴയായി നൽകേണ്ടി വരും.

യാത്രക്കാരുടെ സുരക്ഷയ്ക്ക് കേരള സവാരിയിൽ പ്രാധാന്യം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായി ആശ്രയിക്കാവുന്ന പദ്ധതിയായിരിക്കും ഇത്. ഡ്രൈവർമാരുടെ റജിസ്‌ട്രേഷൻ മുതൽ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാർക്കു മാത്രമേ പദ്ധതിയിൽ അംഗമാകാനാവൂ. കേരള സവാരി ആപ്പിൽ പാനിക് ബട്ടൺ സംവിധാനമുണ്ട്. അപകടസാഹചര്യങ്ങളിൽ ഈ  ബട്ടൺ അമർത്താം. തീർത്തും സ്വകാര്യമായി ഒരാൾക്ക് അത് ചെയ്യാനാവും.

ഡ്രൈവർ പാനിക് ബട്ടൺ അമർത്തിയാൽ യാത്രക്കാരനോ യാത്രക്കാരൻ അത് ചെയ്താൽ ഡ്രൈവർക്കോ ഇക്കാര്യം മനസ്സിലാക്കാൻ  സാധിക്കുകയില്ല. ബട്ടൺ അമർത്തിയാൽ പൊലീസ്, ഫയർഫോഴ്സ്, മോട്ട‌ർവാഹന വകുപ്പ് എന്നീ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ബട്ടൺ അമർത്തി ഓപ്ഷനുകളൊന്നും തിരഞ്ഞെടുത്തില്ലെങ്കിൽ പൊലീസ് കൺട്രോൾ റൂമിലേക്ക്  നേരിട്ട് വിവരമെത്തും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വാഹനങ്ങളിൽ സബ്സിഡി നിരക്കിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കും.

പദ്ധതിയിൽ അംഗങ്ങളാകുന്ന മോട്ടോർ തൊഴിലാളികൾക്ക് ഓയിൽ, വാഹന ഇൻഷുറൻസ്, ടയർ, ബാറ്ററി എന്നിവയ്ക്ക് ബന്ധപ്പെട്ട ഏജൻസി വഴി ഡിസ്‌കൗണ്ട് ലഭ്യമാക്കും. രണ്ടാംഘട്ടത്തിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും ഇൻഷുറൻസ്, ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തും. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ഗൈഡുകളെപ്പോലെ പ്രവർത്തിക്കാവുന്ന തരത്തിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകും. വാഹനങ്ങളിൽ പരസ്യങ്ങൾ ചെയ്യുന്ന കാര്യവും പരിഗണനയിലാണ്. ഇതിനാവശ്യമായ ഉപകരണങ്ങൾ തൊഴിൽ വകുപ്പ് നൽകും. പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും തൊഴിലാളികൾക്കും ബാക്കി യാത്രക്കാർക്ക് പ്രമോഷനൽ ഓഫറുകൾ നൽകാനും  ഉപയോഗിക്കും.

എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കേരള സവാരിക്കായി പ്രത്യേക പാർക്കിങ് സംവിധാനമൊരുക്കും. വാഹനങ്ങൾ തിരിച്ചറിയാൻ കേരള സവാരി സ്റ്റിക്കറുകൾ പതിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വനിതാ ഡ്രൈവർമാരടക്കം 500 ഓട്ടോ -ടാക്സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്. ഇവർക്ക്  വിവിധ വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ  പരിശീലനം നൽകിയതായും മന്ത്രി അറിയിച്ചു.

English Summary: Kerala govt to launch online cab service 'Kerala Savari'; first such initiative in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com