ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഇനി നേവിക്ക് സ്വന്തം
Mail This Article
കൊച്ചി∙ ഇന്ത്യൻ നാവിക സേനയുടെ അഭിമാനമായ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നിർമാതാക്കളായ കൊച്ചിൻ ഷിപ്പ്‍യാർഡ് നാവിക സേനയ്ക്കു കൈമാറി. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സിഎംഡി മധു എസ്.നായരിൽനിന്ന് ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി വിക്രാന്ത് കമാൻഡിങ് ഓഫിസർ കമഡോർ വിദ്യാധർ ഹാർകെ ഔദ്യോഗിക രേഖകൾ ഒപ്പിട്ടു സ്വീകരിച്ചു. ഇന്ത്യൻ നേവിയിലെയും കൊച്ചിൻ കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎൻഎസ് വിക്രാന്ത് അടുത്ത മാസം ആദ്യ ആഴ്ച കമ്മിഷൻ ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. കപ്പലിന്റെ പരീക്ഷണ സമുദ്ര യാത്രകൾ വിജയകരമായതിനു പിന്നാലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഓദ്യോഗിക കൈമാറ്റച്ചടങ്ങു നടന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് കഴിഞ്ഞ മാസം വരെ നിരവധി തവണ നടത്തിയ പരീക്ഷണ യാത്രകൾ വിജകരമായി. കപ്പലിന്റെ എല്ലാ വിധത്തിലുമുള്ള പ്രകടനങ്ങൾ വിലയിരുത്തി ഓരോ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.
1971ലെ ഇന്ത്യാ – പാക്ക് യുദ്ധത്തിൽ നിർണായക പങ്കു വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് കൊച്ചി കപ്പൽശാലയിൽ നിർമിച്ച കപ്പലിനും നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളോടനുബന്ധിച്ചാണ് വിക്രാന്തിന്റെ പുനർജന്മം.
English Summary: INS Vikrant handed over to Navy