‘സ്മൃതി വിരൽചൂണ്ടി പാഞ്ഞടുത്തു, സംസാരിക്കാൻ താൽപര്യമില്ലെന്ന് സോണിയ പറഞ്ഞു’
Mail This Article
ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിളിച്ചതിന്റെ പേരിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിൽ ലോക്സഭയിൽ നടന്ന വാഗ്വാദത്തിന്റെ പേരിൽ ഭരണ – പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്.
സോണിയ ഗാന്ധി, ബിജെപി എംപി രമാദേവിയുമായി മാന്യമായി സംസാരിച്ചുനിൽക്കുമ്പോൾ സ്മൃതി ഇറാനി വിരൽചൂണ്ടിക്കൊണ്ട് പാഞ്ഞടുക്കുകയായിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു. ‘ഇത്ര ധൈര്യമോ, ഇങ്ങനെ പെരുമാറരുത്, ഇതു നിങ്ങളുടെ പാർട്ടി ഓഫിസല്ല...’ എന്നു സ്മൃതി പറഞ്ഞതായി നേതാവ് ആരോപിച്ചു. സംസാരിക്കാൻ താൽപര്യമില്ലെന്നു സോണിയ രണ്ടു തവണ മന്ത്രിയോടു പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, അപരൂപ പൊദ്ദാർ, എൻസിപിയുടെ സുപ്രിയ സുളെ എന്നിവർ സോണിയ ഗാന്ധിയെ ബിജെപി എംപിമാരുടെ സമീപത്തുനിന്നു മാറ്റി. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികൾ ശാന്തമാക്കാൻ രംഗത്തെത്തി.’
സോണിയ ഗാന്ധിക്കും അധീർ രഞ്ജൻ ചൗധരിക്കും എതിരെ ബിജെപി എംപിമാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നു ലോക്‌സഭ പിരിഞ്ഞതിനുശേഷമായിരുന്നു നാടകീയ സംഭവങ്ങൾ. കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശത്തിൽ സോണിയ ഗാന്ധി മാപ്പു പറയണമെന്ന് സ്മൃതി ഇറാനി സഭയിൽ പറഞ്ഞിരുന്നു. ‘സോണിയ ഗാന്ധി, ദ്രൗപദി മുർമുവിനെ അപമാനിക്കാൻ നിങ്ങൾ അനുവാദം നൽകി. ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാൻ സോണിയജി അനുമതി നൽകി.’– സ്മൃതി സഭയിൽ പറഞ്ഞു. ഇതിനു പിന്നാലെയാണു സഭ പിരിഞ്ഞത്.
എന്നാൽ പുറത്തേക്കു പോകുന്നതിനു മുൻപു സോണിയ ഗാന്ധി ബിജെപി എംപി രമാദേവിയുമായി സംസാരിച്ചു. മറ്റു രണ്ടു കോൺഗ്രസ് എംപിമാരും സോണിയയ്ക്കൊപ്പമുണ്ടായിരുന്നു. ‘അധീർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്. എന്താണ് എന്റെ തെറ്റ്?’– സോണിയ രമാദേവിയോടു ചോദിച്ചു. ഇവരുടെ സംസാരത്തിനിടയിലേക്ക് എത്തിയ സ്മൃതി – ‘മാഡം, നിങ്ങളെ ഞാൻ സഹായിക്കട്ടെ? ഞാനാണ് നിങ്ങളുടെ പേര് എടുത്തു പറഞ്ഞത്.’ എന്ന് പറഞ്ഞ് ഇടപെടുകയായിരുന്നു. എന്നാൽ ‘എന്നോട് സംസാരിക്കേണ്ട’ എന്നായിരുന്നു സ്മൃതിക്കു സോണിയയുടെ മറുപടി.
രമാദേവിയെ വ്യക്തിപരമായി അറിയാവുന്നതു കൊണ്ടു മാത്രമാണ് സംസാരിക്കാൻ ശ്രമിച്ചതെന്ന് സോണിയ ഗാന്ധി പിന്നീട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. ‘എനിക്ക് ഭയമില്ല, എനിക്ക് രമാദേവിയെ അറിയാം, അതിനാൽ അധീർ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും നിങ്ങൾ എന്തിനാണ് എന്നെ ആക്രമിക്കുന്നതെന്നും അവരോടു ഞാൻ ചോദിച്ചു.’– സോണിയ പറഞ്ഞു.
സോണിയ ഗാന്ധിയെ അധിക്ഷേപിച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്മൃതി ഇറാനിയും മാപ്പ് പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സോണിയയ്ക്കു പരുക്കേൽക്കുന്നതിനുവരെ സാധ്യതയുണ്ടായിരുന്നതായി കോൺഗ്രസ് എംപി ഗീത കോഡ പറഞ്ഞു.
സോണിയ ഗാന്ധിക്കെതിരെ ആസൂത്രിത ആക്രമണമാണു നടക്കുന്നതെന്ന് തൃണമൂൽ എംപി മഹുവ മൊയ്‌ത്ര ആരോപിച്ചു. ‘75 വയസ്സുള്ള മുതിർന്ന വനിതാ നേതാവ് ലോക്‌സഭയിൽ വച്ച് മറ്റൊരു മുതിർന്ന വനിതാ പാനൽ ചെയർപഴ്‌സനോടു നടന്നു സംസാരിക്കുക മാത്രമാണ് ചെയ്തത്. ബിജെപിയുടെ നുണകളും തെറ്റായ പ്രചാരണങ്ങളും മാധ്യമങ്ങളിൽ വായിക്കുന്നതുപോലും വെറുപ്പാണ്.’– മഹുവ ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് ജയ്റാം രമേശും ബിജെപിയുടെ നടപടിയെ അപലപിച്ച് രംഗത്തെത്തി. ‘ഇന്ന് ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അപമര്യാദയായി പെരുമാറി, എന്നാൽ സ്പീക്കർ അതിനെ അപലപിക്കുമോ? ചട്ടങ്ങൾ പ്രതിപക്ഷത്തിന് മാത്രമുള്ളതാണ്.’– അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ദേഷ്യത്തോടെയുള്ള സോണിയ ഗാന്ധിയുടെ പെരുമാറ്റമാണ് എല്ലാത്തിനു തുടക്കം കുറിച്ചതെന്ന് രമാദേവി മാധ്യമങ്ങളോടു പറഞ്ഞു. വിരൽചൂണ്ടി ദേഷ്യത്തോടെയാണ് സോണിയ ഗാന്ധി, സ്മൃതി ഇറാനിയോട് സംസാരിച്ചതെന്നും രമാദേവി കൂട്ടിച്ചേർത്തു.
English Summary: "May I Help You?" Minister Smriti Irani Asked Sonia Gandhi, Row Followed