പ്രതിഷേധമോ പിക്നിക്കോ?; എംപിമാർ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ ‘ചിക്കൻ തന്തൂരി’ കഴിച്ചതിനു വിമർശനം
Mail This Article
ന്യൂഡൽഹി∙ പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുന്ന എംപിമാർ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ കോഴിയിറച്ചി കഴിച്ചതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. പാർലമെന്റിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരാണ് ഗാന്ധിപ്രതിമയ്ക്കു മുന്നിൽ രാപകൽ പ്രതിഷേധം നടത്തുന്നത്.
എംപിമാർക്കുള്ള ഭക്ഷണം ഓരോ ദിവസവും ഓരോ പാർട്ടിക്കാരാണ് നൽകുന്നത്. ബുധനാഴ്ചത്തെ അത്താഴം തൃണമൂൽ കോൺഗ്രസ് ആണ് നൽകിയത്. മെനുവിൽ റോട്ടിയും ദാലും പനീറും ചിക്കൻ തന്തൂരിയുമാണ് ഉണ്ടായിരുന്നത്. ഇതിനെ വിമർശിച്ചാണ് പൂനാവാല രംഗത്തെത്തിയത്.
‘ഗാന്ധിപ്രതിമയ്ക്കു മുന്നിൽ സമരം ചെയ്യുന്ന ചില എംപിമാർ തന്തൂരി ചിക്കൻ കഴിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളെ കൊല്ലുന്നതിനോടുള്ള ഗാന്ധിജിയുടെ എതിർപ്പ് എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊരു പ്രതിഷേധമാണോ അതോ പിക്നിക് ആണോ എന്നാണ് പലരും ചോദിക്കുന്നത്’ – പൂനാവാല പറഞ്ഞു.
അതേസമയം, ബുധനാഴ്ച രാവിലെ 11 മണിക്കു തുടങ്ങിയ പ്രതിഷേധം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിവരെ തുടരും. 50 മണിക്കൂറാണ് പ്രതിഷേധം. കടുത്ത ചൂടും കൊതുകു ശല്യവും വകവയ്ക്കാതെ എംപിമാർ ഊഴം അനുസരിച്ചാണ് രാത്രി സമരം ഇരിക്കുന്നത്. ടെന്റ് കെട്ടാൻ അനുമതി ലഭിക്കാത്തതിനാൽ തുറന്ന പ്രദേശത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാത്രിയിലെ പ്രതിഷേധത്തിനും മാറ്റമില്ല. കനത്ത മഴ ഉണ്ടായപ്പോൾ മാത്രം ഗാന്ധി പ്രതിമയുടെ മുന്നിൽനിന്ന് പാർലമെന്റിന്റെ പ്രധാന പ്രവേശന കവാടത്തിലേക്കു പ്രതിഷേധം മാറ്റിയിരുന്നു.
English Summary: Protest or picnic? BJP leader attacks Opposition MPs for eating chicken in front of Gandhi statue