ഇതുവരെ 400 അപകടങ്ങൾ, 200 മരണം; മിഗ്-21 ഒഴിവാക്കാൻ വ്യോമസേന
Mail This Article
ന്യൂഡൽഹി ∙ തുടർച്ചയായി അപകടത്തിൽപ്പെടുന്ന മിഗ്-21 യുദ്ധവിമാനം 2025 ഓടെ പൂർണമായി ഒഴിവാക്കാൻ വ്യോമസേന. ഇതിന്റെ ആദ്യപടിയെന്നോണം സെപ്റ്റംബർ അവസാനത്തോടെ ഒരു സ്‌ക്വാഡ്രൺ ഒഴിവാക്കും. സുഖോയ് 30 എംകെഐയും ഇന്ത്യൻ നിർമിത തേജസും വച്ചാകും മിഗ് 21ന്‍റെ വിടവ് നികത്തുക.
1963ലാണ് സോവിയറ്റ് നിര്‍മിത മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്നത്. അന്ന് മുതൽ ഇന്ന് വരെ നാന്നൂറിലേറെ അപകടങ്ങളിലായി 200 പൈലറ്റുമാർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവുമൊടുവിൽ കഴിഞ്ഞദിവസം രാജസ്ഥാനിലെ ബാർമറിൽ മിഗ്-21 ബൈസൺ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെയാണ് മിഗ്-21 വിമാനങ്ങള്‍ ഒഴിവാക്കാനുള്ള ആലോചന ശക്തമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലെ 51-ാം സ്‌ക്വാഡ്രണാണ് ഈ സെപ്റ്റംബർ അവസാനത്തോടെ ഒഴിവാക്കുക. അതോടെ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങളുടെ മൂന്ന് സ്‌ക്വാഡ്രണാണ് അവശേഷിക്കുക. വരുന്ന ഓരോ വർഷവും ഓരോ സ്‌ക്വാഡ്രൺ ഒഴിവാക്കി 2025ൽ അവസാന സ്‌ക്വാഡ്രനും ഇല്ലാതാക്കാനാണു നീക്കം.
2019 ഫെബ്രുവരി 27ന്, വ്യോമസേന പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പറത്തിയ മിഗ് -21 ബൈസൺ യുദ്ധവിമാനം, പാക്കിസ്ഥാന്റെ എഫ്-16നെ, നേര്‍ക്കുനേരുള്ള ആകാശപ്പോരാട്ടത്തില്‍ വീഴ്ത്തിയിരുന്നു. അന്ന് ശ്രീനഗറിലെ 51–ാം സ്‌ക്വാഡ്രന്റെ ഭാഗമായിരുന്നു അഭിനന്ദൻ പറത്തിയ മിഗ്-21. ഏറെ അഭിമാനകരമായ നേട്ടമായി ഈ പോരാട്ടത്തെ കരുതിയിരുന്നെങ്കിലും കാലപ്പഴക്കവും സാങ്കേതികമായി പിന്നാക്കം നിൽക്കുന്നതുമായ മിഗ്-21നെ വേഗത്തിൽ ഒഴിവാക്കാൻ വ്യോമസേന വളരെ നേരത്തേ ആലോചന തുടങ്ങിയിരുന്നു.
കഴിഞ്ഞ 20 മാസത്തിനിടെ ആറ് അപകടങ്ങളിലായി മിഗ്-21 പറത്തിയ അഞ്ച് പൈലറ്റുമാർക്കാണ് ജീവൻ നഷ്ടമായത്. എല്ലാത്തിന്റേയും കാരണം സാങ്കേതിക തകരാറുകളായിരുന്നു.
English Summary: Indian Air Force says will retire all squadrons of MiG-21