പ്രതിഫലം കൂട്ടണമെന്ന് പറയുന്നത് പണത്തോട് ആര്‍ത്തി ഉള്ളതിനാലല്ല, നിസ്സഹായത: അപർണ
Mail This Article
തൃശൂർ ∙ സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത് ‘സുരരൈ പോട്രിന്’ ശേഷമെന്നു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ അപര്‍ണ ബാലമുരളി. സിനിമയിൽ സ്ത്രീകളുടെ പ്രതിഫലം ഉയര്‍ത്തണമെന്നു പറയുന്നതു പണത്തിനോടുള്ള ആര്‍ത്തിയല്ല, മറിച്ച് നിസ്സഹായാവസ്ഥ കൊണ്ടാണ്. നഞ്ചിയമ്മ എന്തുകൊണ്ടും മികച്ച ഗായികയ്ക്കുള്ള പുരസ്കാരത്തിന് അര്‍ഹയാണെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവ് വേദിയില്‍ അപര്‍ണ വ്യക്തമാക്കി.
അപര്‍ണയുടെ വാക്കുകള്‍:
നല്ല ആർട്ടിസ്റ്റ് ആകണമെന്ന് തോന്നിയത് സുരരൈ പോട്രിന് ശേഷമാണ്. ആ ടീം തന്ന പരിശീലനം കൊണ്ടാകാം അങ്ങനെ തോന്നിയത്. ഏറ്റവും സന്തോഷം ബിജു മേനോനുമായി തങ്കം എന്ന സിനിമ ഇപ്പോള്‍ ചെയ്യുന്നു എന്നതാണ്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. സുരരൈ പോട്രിലെ ബൊമ്മിയുടെ അത്ര ബോള്‍ഡല്ല ഞാൻ. ഒറ്റമകളാണ്. അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. ഇപ്പോള്‍ പക്ഷേ ഒരുപാട് മാറ്റങ്ങളുണ്ടായി.
എന്‍റെ നിലപാടുകള്‍ വ്യക്തമാക്കാന്‍ ഇപ്പോള്‍ അവസരം കിട്ടുന്നുണ്ട്. ഉത്തരവാദിത്തത്തോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നു. ‘മഹേഷിന്റെ പ്രതികാരം’ സിനിമ ജീവിതത്തിലെ വഴിത്തിരിവാണ്. തീരുമാനങ്ങളെടുക്കുമ്പോള്‍ ആദ്യമൊക്കെ ദിലീഷേട്ടനെ വിളിക്കുമായിരുന്നു. പിന്നീട് തനിയെ തീരുമാനങ്ങളെടുത്തു. പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടാകാം. അങ്ങനെയാണ് സുരരൈ പോട്രിലെത്തുന്നത്.
സ്ത്രീകളുടെ പ്രതിഫലത്തെക്കുറിച്ച് പലപ്പോഴും ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. എന്‍റെ കൂടെ സിനിമയിലെത്തിയ പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു. അത് ശരിയല്ല. പണത്തിനോടുള്ള ആര്‍ത്തിയല്ല മറിച്ച് നിസ്സഹായവസ്ഥയാണ് ഇതിലൂടെ വെളിവാക്കുന്നത്. സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറിയ കാലമാണിത്. സ്ത്രീകേന്ദ്രീകൃത സിനിമകള്‍ വളരെ നല്ല രീതിയില്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നു.
അത് സമൂഹത്തിലെയും സിനിമാ വ്യവസായത്തിലെയും വലിയ മാറ്റമാണ്. നഞ്ചിയമ്മ എന്തുകൊണ്ടും പുരസ്കാരത്തിന് അര്‍ഹയാണ്. ഒരാളുടെ സന്തോഷത്തെ തല്ലിക്കെടുത്താന്‍ പത്തിലൊരാള്‍ക്ക് സാധിക്കും. പുരസ്കാരം കിട്ടുന്നതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. അത്രമാത്രം വേറിട്ട ഗാനമാണ് അത്. നഞ്ചിയമ്മയുടെ ആ പാട്ട് എനിക്കൊരിക്കലും പാടാന്‍ സാധിക്കില്ല – അപര്‍ണ വ്യക്തമാക്കി.
English Summary: Actors Aparna Balamurali and Biju Menon share their thoughts in Manorama News Conclave 2022