വിവാദ മദ്യനയത്തില്‍നിന്ന് പിന്‍മാറി ഡൽഹി സർക്കാർ: 'ഓഗസ്റ്റ് ഒന്നു മുതൽ പഴയ മദ്യനയം'
Mail This Article
ന്യൂഡൽഹി∙ വിവാദമായ മദ്യനയത്തില്‍നിന്ന് പിന്‍മാറി ഡൽഹിയിലെ ആം ആദ്മി സർക്കാർ. ഓഗസ്റ്റ് ഒന്നു മുതൽ അടുത്ത ആറുമാസത്തേക്ക് പഴയ മദ്യനയമാകും ബാധകമാവുക. പുതിയ മദ്യനയത്തിൽ സിബിഐ അന്വേഷണത്തിന് ലഫ്. ഗവർണർ ശുപാർശ ചെയ്തതോടെയാണ് സർക്കാരിന്‍റെ പിന്‍വാങ്ങല്‍. 2022-23 കാലത്തേക്ക് പരിഷ്കരിച്ച മദ്യനയത്തിനുള്ള ആലോചന തുടങ്ങി. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യനയത്തിലെ മാറ്റം പ്രഖ്യാപിച്ചത്.
നാളെ നിലവിലെ മദ്യനയക്കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പിന്നോട്ടുപോക്ക്. ആറുമാസത്തേക്കാകും പഴയ മദ്യനയം ബാധകമാവുക. നിലവിലുയർന്ന ആരോപണങ്ങളാണ് ആപ്പിനെക്കൊണ്ട് നിലവിലെ മദ്യനയത്തിൽ മാറ്റം വരുത്താൻ പ്രേരിപ്പിച്ചത്. ലൈസൻസ് നൽകിയതിൽ തട്ടിപ്പ്, കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് ലൈസൻസ് നൽകാൻ ഇടപെടലുകൾ ഇവയാണ് ആരോപണമായി ഉയർന്നത്. ഇതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയേയും ഉന്നമിട്ട് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. നിയമ വിരുദ്ധമായി ലൈസൻസ് അനുവദിച്ചതുവഴി ലഭിച്ച പണം പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉപയോഗിച്ചെന്നും ബിജെപി ആരോപണമുന്നയിച്ചു.
ജനക്ഷേമ സർക്കാരാണന്നും പുതിയ മദ്യനയം വഴി വരുമാന വർധനയാണ് ഉണ്ടായതെന്നും മനീഷ് സിസോദിയ പറഞ്ഞു. 850 മദ്യക്കടകളിൽനിന്ന് ആറായിരം കോടിരൂപ വരുമാനം ലഭിച്ചു. നിയമപരമായ മദ്യക്കടകൾ അടച്ചിട്ടാൽ, നിയമവിരുദ്ധമായ കടകളിൽനിന്ന് പണം സമ്പാദിക്കാനാണ് ശ്രമമെന്നും മനീഷ് സിസോദിയ ആരോപണം ഉന്നയിച്ചു. മദ്യ മാഫിയയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി സർക്കാർ ഡൽഹിയിൽ കൊണ്ടുവന്ന മദ്യനയമാണ് വലിയ ആരോപണങ്ങളെ തുടർന്ന് പിൻവലിക്കുന്നത്.
English Summary : Delhi considering going back to its old excise policy