ADVERTISEMENT

ചെന്നൈ∙ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ ബോധപൂർവം പതിവായി ‌സ്‌പർശിക്കുന്ന കായിക അധ്യാപകന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണു പിടിയിലായത്. അധ്യാപകന്റെ ക്രൂരത കുട്ടികള്‍ വീട്ടിലറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ ഉപരോധിച്ചതോടെയാണ് അധ്യാപകനു വിലങ്ങുവീണത്.

ഒരാഴ്ച മുന്‍പാണു വാല്‍പാറ സ്വദേശി പ്രഭാകരന്‍  സുഗുണപുരം സ്കൂള്‍ കായിക അധ്യാപകനായി ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം മുതല്‍ ഇയാള്‍ പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ദുരുദ്ദേശ്യത്തോടെയുള്ള പെരുമാറ്റം സഹിക്കാന്‍ കഴിയാതായതോടെ കുട്ടികള്‍ പ്രധാന അധ്യാപികയെ വിവരമറിയിച്ചു. നടപടിയെടുക്കുന്നതിനു പകരം കുട്ടികളെ ആശ്വസിപ്പിച്ച് അയയ്ക്കുകയാണ് അധ്യാപിക ചെയ്തത്. ഇതോടെ കുട്ടികള്‍ വീട്ടില്‍ വിവരമറിയിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കള്‍ സ്കൂളിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഉപരോധ സമരമായി.

കോയമ്പത്തൂര്‍ ഡപ്യൂട്ടി കമ്മിഷണര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. കായിക അധ്യാപകനെതിരെയും പ്രധാന അധ്യാപികയ്ക്കെതിരെയും നടപടിയെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നു സമരക്കാര്‍ നിലപാട് എടുത്തു. തുടര്‍ന്ന് ആര്‍ഡിഒ സ്ഥലത്തെത്തി. പ്രശ്നം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പുനല്‍കി. പിന്നാലെ പ്രഭാകരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സര്‍വീസില്‍ നിന്നു സസ്‌പെൻഡ് ചെയ്‌തു. ഇതോടെയാണു മാതാപിതാക്കള്‍ ഉപരോധം അവസാനിപ്പിച്ചത്.

English Summary: Physical education teacher arrested after complaints of sexual harassment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com