100 കോടിയുടെ ലഹരിമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം; 19 ലക്ഷം ഗുളിക, 3.70 ലക്ഷം കഫ് സിറപ്പ്
Mail This Article
ഗുവാഹത്തി ∙ 100 കോടി രൂപ വിലവരുന്ന 935 കിലോ ലഹരിമരുന്ന് കൂട്ടിയിട്ട് കത്തിച്ച് അസം പൊലീസ്. ലഹരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായാണിത്. പ്രഗ്ജ്യോതിഷ്പുർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹതിശില ദാമ്പാറയിൽനിന്ന് പിടിച്ചെടുത്ത ലഹരിയാണു കത്തിച്ചത്. നശിപ്പിച്ചതിൽ ഹെറോയിൻ, കഞ്ചാവ്, അസംസ്കൃത മെതാംഫെറ്റാമൈൻ എന്നിവയുൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
19 ലക്ഷത്തിലധികം ഗുളികകളും 3.70 ലക്ഷത്തിലധികം കഫ് സിറപ്പുകളും നശിപ്പിച്ചിട്ടുണ്ട്. സമീപകാലത്ത് പൊലീസ് നടത്തിയ റെയ്ഡുകളിലൂടെയാണ് ഇവ പിടിച്ചെടുത്തത്. ഗുവാഹത്തിയിലെ സ്‌പെഷൽ ഡിജിപിയും പൊലീസ് കമ്മിഷണറുമായ ഹർമീത് സിങ്, ജോയിന്റ് പൊലീസ് കമ്മിഷണർ പാർത്ഥസാരഥി മഹന്ത എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിമരുന്ന് നശിപ്പിച്ചത്.
ലഹരി വ്യാപാരവുമായി ബന്ധപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. പൂർണമായി നിർമാർജനം ചെയ്യുന്നത് വരെ ലഹരിമരുന്നിനെതിരെയുള്ള യുദ്ധം തുടരണമെന്ന് അസം മുഖ്യമന്ത്രി നിർദേശം നൽകിയതായി ഹർമീത് സിങ് പറഞ്ഞു.
English Summary: 935 Kg Of Drugs Worth ₹ 100 Crore Burnt By Police In Assam