8 ലക്ഷത്തിന് തിരിച്ചടവ് 48 ലക്ഷം, ജപ്തി ഭീഷണി: മുഗു ബാങ്കിനെതിരെ പരാതി
Mail This Article
കാസർകോട് ∙ വായ്പാതട്ടിപ്പ് ആരോപണം നേരിടുന്ന, ബിജെപി നിയന്ത്രണത്തിലുള്ള മുഗു സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്ത്. നിരവധി കുടുംബങ്ങളാണു ലഭിക്കാത്ത വായ്പയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്നത്. അതേസമയം, ഇടപാടുകാരുടെ സമ്മതം കൂടാതെ പേരുവിവരങ്ങൾ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചെന്നും പരാതിയുണ്ട്.
മുഗു സ്വദേശിയായ മുഹമ്മദ് ഭാര്യയുടെ പേരിൽ വീടു നിർമാണത്തിനും കൃഷി ആവശ്യത്തിനുമായി 8 ലക്ഷം രൂപയാണു മുഗു സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തത്. അതിൽ 6.5 ലക്ഷം തിരിച്ചടച്ചു. എന്നാൽ 48 ലക്ഷം തിരിച്ചടയ്ക്കണമെന്നാണു ബാങ്ക് അധികൃതർ മുഹമ്മദിനെ അറിയിച്ചത്. പാസ് ബുക്കോ രസീതുകളോ ബാങ്കിൽനിന്നു നൽകിയിരുന്നില്ലെന്നു മുഹമ്മദ് പറയുന്നു.
കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ ഉദ്യോഗസ്ഥരെത്തി മുഹമ്മദിന്റെ വീടും പരിസരവും അളന്നു പോയെന്നും ഉടനെ ജപ്തി നടപടികളുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. മുഹമ്മദിന്റെ ഭാര്യ നൂറുനിസയുടെ പേരും ഒപ്പും സമ്മതം കൂടാതെ അനധികൃത വായ്പകളുടെ ജാമ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും മുഹമ്മദ് പരാതി നൽകി.
English Summary: BJP-Controlled Mugu Service Co-Operative Bank scam- Follow Up