നാന്‍സിയുടെ വരവ്: പോര്‍വിമാനങ്ങളുമായി ചൈന; യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് യുഎസ്
Mail This Article
തായ്പെയ്∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തയ്‌വാന്‍ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രകോപനമുയർത്തി ചൈനീസ് യുദ്ധവിമാനങ്ങൾ. തയ്‌വാൻ കടലിടുക്കിനെ വിഭജിക്കുന്ന അതിർത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തിയാണ് പ്രകോപനം സൃഷ്ടിച്ചത്. പെലോസി തയ്‌വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നൽകിയിരുന്നു. തന്റെ ഏഷ്യ സന്ദർശനത്തിടെ മലേഷ്യയിൽ നിന്നാണ് പെലോസി തയ്‌വാനിലെത്തുന്നത്.
അതേസമയം, തയ്‌വാനിൽ പെലോസി എത്തുമ്പോൾ ചൈനയിൽ നിന്ന് വലിയതോതിലുള്ള സൈനിക പ്രകോപനങ്ങൾ ഉണ്ടായേക്കാമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി തയ്‌വാനു സമീപം മിസൈലുകൾ വിക്ഷേപിച്ചേക്കാമെന്നും വലിയതോതിലുള്ള വ്യോമ, നാവിക അഭ്യാസങ്ങൾ നടത്താനിടയുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.
വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ തയ്‌വാന്റെ കിഴക്കായി കടലിൽ യുഎസ് വിന്യസിച്ചു. പതിവു നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പോളിയും മേഖലയിലുണ്ട്.
ഏതു വിദേശ അതിഥികൾ വന്നാലും ഹാർദ്ദമായ സ്വാഗതമാണ് നൽകുകയെന്ന് തയ്‌വാൻ പ്രധാനമന്ത്രി സു സെങ് ചാങ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഔദ്യോഗിക നയതന്ത്ര ബന്ധം ചൈനയുമായി മാത്രമാണെന്നും തയ്‌വാനുമായുള്ളത് ദൃഢമായ അനൗദ്യോഗിക ബന്ധമാണെന്നുമാണ് യുഎസിന്റെ നിലപാട്.
English Summary: Chinese warplanes buzz line dividing Taiwan Strait before expected Pelosi visit - source