10 ജില്ലകളിൽ റെഡ് അലർട്ട്; ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ആകെ 13 മരണം
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ ഓഗസ്റ്റ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ (64.5 -115.5 മില്ലിമീറ്റർ) മഴയ്ക്കും, ഓഗസ്റ്റ് 2 മുതൽ 4 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്ത/ അതിതീവ്രമായ മഴയ്ക്കും (204 മില്ലിമീറ്ററിൽ കൂടുതൽ) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നിറപുത്തരി ചടങ്ങിനായി ശബരിമല നട ബുധനാഴ്ച തുറക്കും. ശബരിമല നിറപുത്തരി ഉത്സവം, ആറന്മുള വള്ളസദ്യ എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് തടസം വരാതെ കാലാവസ്ഥ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ചൊവ്വാഴ്ച ആറു മരണം. കണ്ണൂർ കണിച്ചാർ വില്ലേജിൽ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നുമ തസ്മിൻ (3), രാജേഷ് (45), ചന്ദ്രൻ (55) എന്നിവർ മരിച്ചു. മുണ്ടക്കയം കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട റിയാസിന്റെ മൃതദേഹം കണ്ടെത്തി. കോതമംഗലം ഉരുളൻതണ്ണിയിൽ വനത്തിൽ കാണാതയ പൗലോസിന്റെയും മുളന്തുരുത്തിയിൽ കാണാതായ അനീഷിന്റെയും മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ മരണം 13 ആയി. പത്തനംതിട്ട ജില്ലയിൽ 4 പേരും തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണു കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്
തൃശൂർ പെരിങ്ങൽക്കുത്ത് അണക്കെട്ട് തുറന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്നു. അതിരപ്പിള്ളിയിൽ ഉൾപ്പെടെ ശക്തമായ ഒഴുക്കാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു. മഴക്കെടുതികൾ രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.
English Summary: Heavy rain across Kerala; Holiday for educational institutions