ബലിതർപ്പണ പോസ്റ്റ്: പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നതായി പി.ജയരാജൻ
Mail This Article
കണ്ണൂർ ∙ ബലിതർപ്പണവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഫെയ്സ്ബുക് പോസ്റ്റിൽ വിശദീകരണവുമായി സിപിഎം നേതാവ് പി.ജയരാജൻ. പോസ്റ്റ് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതായി ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജയരാജന്റെ വിശദീകരണം. പിതൃതർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെക്കുറിച്ചാണ് പ്രതിപാദിച്ചതെങ്കിലും അത് അന്ധവിശ്വാസം പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽപ്പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതേ ആയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നുവെന്നാണ് കുറിപ്പ്.
പി.ജയരാജന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
ജൂലൈ 27ന്റെ ഫെയ്സ്ബുക് പേജിലെ കുറിപ്പിൽ പിതൃതർപ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെക്കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നതായി ചില സഖാക്കൾ ചൂണ്ടിക്കാണിച്ചു, പാർട്ടിയും ശ്രദ്ധയിൽ പെടുത്തി. അത് ഞാൻ ഉദ്ദേശിച്ചതേ അയിരുന്നില്ല. എന്നാൽ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാർട്ടിയുടെ വിമർശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടിൽ പൂജാമുറിയോ ആരാധനയോ ഇല്ല.
ജീവിതത്തിൽ ചെറുപ്പകാലത്തിനു ശേഷം ഭൗതികവാദ നിലപാടിൽ തന്നെയാണ് ഇതേവരെ ഉറച്ചു നിന്നത്. എന്നാൽ വിശ്വാസികൾക്കിടയിൽ വർഗീയ ശക്തികൾ നടത്തുന്ന ഇടപെടലുകളിൽ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നത്. നാലു വർഷമായി കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐആർപിസിയുടെ ഹെൽപ് ഡെസ്ക് പിതൃതർപ്പണത്തിന് എത്തുന്നവർക്ക് സേവനം നൽകി വരുന്നുണ്ട്. ഇത്തവണയും അതു ഭംഗിയായി നിർവഹിച്ചു. ഇത്തരം ഇടപെടലുകൾ ആവശ്യമാണ്.
ജൂലൈ 27ലെ പോസ്റ്റ്
English Summary : P. Jayarajan's facebook post clarifying his post about karkidaka vavu bali