ജീവിതച്ചെലവ് കൂടി; ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രധാനമന്ത്രിയുടെ സഹോദരൻ
Mail This Article
ന്യൂഡൽഹി ∙ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ പ്രഹ്‌ളാദ് മോദി. ജീവിതച്ചെലവ് വർധിച്ചതും സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിനുള്ള ചെലവ് വർധിച്ചതും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് പ്രഹ്ളാദ് മോദി പറഞ്ഞു.
‘‘കിലോയ്ക്ക് 20 പൈസ മാത്രമാണ് ലാഭം ലഭിക്കുന്നത്. ക്രൂരമായ തമാശയാണിത്. സഹായം പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ദുരിതത്തിന് അറുതി വരുത്തണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മെമ്മോറാൻഡം നൽകും’’ – പ്രഹ്‌ളാദ് മോദി പറഞ്ഞു.
ബുധനാഴ്ച ദേശീയ എക്സിക്യൂട്ടിവ് യോഗം ചേർന്ന് കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം. ലോക്സഭാ സ്പീക്കർ ഓം ബിർലയെ കാണുമെന്ന് ജനറൽ സെക്രട്ടറി ബിശ്വംഭർ ബസു പറഞ്ഞു. ന്യായവില സ്ഥാപനങ്ങളിലൂടെ നഷ്ടത്തിൽ വിൽപ്പന നടത്തിയ അരി, ഗോതമ്പ്, പഞ്ചസാര, ധാന്യങ്ങൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.
ബംഗാൾ മോഡൽ സൗജന്യ റേഷൻ വിതരണം രാജ്യമെങ്ങും വ്യാപിപ്പിക്കണം. ഭക്ഷ്യ എണ്ണ, പയർ വർഗങ്ങൾ, എൽപിജി ഗ്യാസ് സിലിണ്ടർ, എന്നിവ ന്യായവില ഷോപ്പുകളും റേഷൻ കടകളും വഴി വിതരണം ചെയ്യണം. അരിയും ഗോതമ്പും നേരിട്ട് ശേഖരിക്കുന്നതിന് അനുമതി നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
English Summary: PM Modi's Brother Prahlad Modi Protests With Fair Price Shop Dealers