‘താൽപര്യമുള്ളവരെ വിസിയാക്കാം’: നിയമഭേദഗതിക്ക് സർക്കാർ, ഉപദേശം തേടി
Mail This Article
തിരുവനന്തപുരം ∙ താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാൻ ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ തയാറെടുക്കുന്നു. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് നിയമവകുപ്പിനോട് ഉപദേശം തേടി. നിയമഭേദഗതിക്ക് തടസമില്ലെന്നാണ് നിയമവകുപ്പ് നൽകിയ മറുപടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനാണ് നീക്കം നടക്കുന്നത്.
ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണ് വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാരിനെതിരെ പരസ്യ വിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.
ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിനു താൽപര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കാൻ ബുദ്ധിമുട്ടാവും. നിലവിൽ മൂന്നംഗ കമ്മിറ്റിക്കു മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താൽപര്യമുള്ള ആളെ വിസിയായി നിയമിക്കാനാവും. സർക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. ഗവർണർക്ക് ആ പാനലായിരിക്കും പരിഗണനയ്ക്ക് അയയ്ക്കുക. കമ്മിറ്റിയിൽ ഗവർണരുടെ പ്രതിനിധിയെ സർക്കാരിന്റെ ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും ഭേദഗതി ചെയ്യാൻ ആലോചനയുണ്ട്.
സർവകലാശാല പ്രതിനിധിയും ഗവർണറുടെ പ്രതിനിധിയും സർക്കാരിനു താൽപര്യമുള്ളവരാകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിയമിക്കാനാകൂ. സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ടു വച്ചാലും അത് ഗവർണർക്ക് പരിഗണിക്കാനാവില്ല. അക്കാദമിക് താൽപര്യങ്ങൾക്കു വിരുദ്ധമായുള്ള നിയമഭേദഗതി അംഗീകരിക്കരുതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.
English Summary: Government to amend Vice-Chancellor appointment rules