ADVERTISEMENT

ഹൈദരാബാദ് ∙ സ്കൂൾ വിദ്യാർഥിനിയെ കാറിൽ കൂട്ടം ചേർന്നു പീഡിപ്പിച്ച കേസിൽ പീഡനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയുമായി അതിജീവിതയുടെ കുടുംബം. പ്രചരിക്കുന്ന ചിത്രങ്ങളും വിഡിയോ ലിങ്കുകളും ഉൾപ്പെടെ കുടുംബം തെലങ്കാന പൊലീസിന്റെ സ്ത്രീ സുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ചിത്രങ്ങളും വിഡിയോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇൻസ്റ്റഗ്രാം അധികൃതർക്ക് കത്തെഴുതാൻ ഹൈദരാബാദ് സിറ്റി പൊലീസിന് സ്ത്രീ സുരക്ഷാ വിഭാഗം നിർദേശം നൽകി. ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റ‌ഗ്രാമിലും പീഡനദൃശ്യങ്ങൾ അപ്‍ലോഡ് ചെ‌യ്‌തവർക്കെതിരെ  ഹൈദരാബാദ് സിറ്റി പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസിൽ ഒരു പ്രതിക്ക് നോട്ടിസ് നൽകുകയും ചെയ്‌തിരുന്നു. 

ഹൈദരാബാദ് പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകളും മറ്റു സമൂഹമാധ്യമ പ്രൊഫൈലുകളും നിരീക്ഷണത്തിലാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും തെലങ്കാന പൊലീസിന്റെ സ്ത്രീ സുരക്ഷാ വിഭാഗം അറിയിച്ചു. അതിജീവിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കഴുത്തിലെ  മുറിവുകൾ അടയാളപ്പെടുത്തി അശ്ലീല കമന്റുകളോടെ ചിത്രവും വിഡിയോയും പ്രചരിപ്പിക്കുന്നതായി കുടുംബാംഗങ്ങളോടെ ശ്രദ്ധയിൽപെട്ടതോടെയാണ് കുടുംബം പരാതി നൽകിയത്. പ്രചരിപ്പിക്കുന്ന വിഡിയോകളിലും ചിത്രങ്ങളിലും പെൺകുട്ടിയുടെയും പ്രതികളുടെയും മുഖം വ്യക്തമായിരുന്നു. 

കേസിൽ പ്രതിയായ എഐഎംഐഎം എംഎൽഎയുടെ പ്രായപൂർത്തിയായിട്ടില്ലാത്ത മകൻ ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 56 ദിവസത്തിനുള്ളിലാണ് 350 പേജുള്ള കുറ്റപത്രം ഹൈദരാബാദ് പൊലീസ് ജുവനൈൽ കോടതിയിലും നംപള്ളി കോടതിയിലുമായി സമർപ്പിച്ചത്. കേസിലെ ആറു പ്രതികളിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ നാല് പേർക്കും  ജാമ്യം ലഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത അഞ്ചാമത്തെ പ്രതി ഇപ്പോൾ ജുവനൈൽ ഹോമിലും പ്രായപൂർത്തിയായ പ്രതി സൗദൂദ്ദീൻ മാലിക്(18) ചഞ്ചൽഗുഡ ജയിലിലുമാണ്. പബ്ബിലെ ജീവനക്കാർ, പബ്ബിൽ ഉണ്ടായിരുന്ന ആളുകൾ, ടാക്സി ഡ്രൈവർ ഉൾപ്പെടെ 65 സാക്ഷികളാണ് കേസിലുള്ളത്.

മേയ് 28നാണ് പബ്ബിൽ നിന്നിറങ്ങിയ പെൺകുട്ടിയെ (17) ബൻജാര ഹിൽസിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽവച്ചു പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെൺകുട്ടിയെ പബ്ബിനു മുന്നിൽ ഇറക്കിവിടുകയും പെൺകുട്ടി പിതാവിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പിതാവിന്റെ പരാതിപ്രകാരമാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

നഗരത്തിലെ സിസിടിവികൾ പരിശോധിച്ചപ്പോൾ പെൺകുട്ടി ആഡംബര കാറിൽ കയറി ബൻജാര ഹിൽസിലെ ബേക്കറിയിലേക്കും തുടർന്ന് യുവാക്കളോടൊപ്പം മറ്റൊരു കാറിലും കയറുന്നതു കണ്ടതായി പൊലീസ് അറിയിച്ചു. ഉസ്മാൻ അലി ഖാൻ എന്നയാളാണു മേയ് 28ന് പബ്ബ് ബുക്ക് ചെയ്തത്.പബ്ബിൽ പ്രവേശിക്കാൻ മറ്റുള്ളവരോടൊപ്പം പെൺകുട്ടിയും 1,300 രൂപ നൽകി. സൗദൂദ്ദീനും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്ന് ഉച്ചതിരിഞ്ഞ് 3.15നാണു പെൺകുട്ടിയെ സമീപിച്ചത്. പബ്ബിനുള്ളിൽ വച്ചായിരുന്നു ഗൂഢാലോചന. പെൺകുട്ടിയുടെ സുഹൃത്ത് ക്ലബ് വിട്ടപ്പോഴാണു പ്രതികൾ പീഡിപ്പിച്ചത്.

English Summary: Hyderabad gang rape videos active on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com