‘കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാന്‍ വൈകി, ഭർത്താവ് ബെല്‍റ്റുകൊണ്ട് അടിച്ചു; കാഴ്‌ച പോയി’
Mail This Article
മലപ്പുറം ∙ കൊണ്ടോട്ടിയില്‍ ഭര്‍ത്താവിന്റെ മര്‍ദനത്തിൽ ഭാര്യയ്ക്ക് കാഴ്‌ച നഷ്ടപ്പെട്ടതായി പരാതി. പരാതിക്കു പിന്നാലെ ഭര്‍ത്താവ് ഫിറോസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവില്‍നിന്നും കടുത്ത ശാരീരിക, മാനസിക പീഡനങ്ങളാണ് നേരിട്ടതെന്ന് യുവതി പറഞ്ഞു. കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ 15ന് ഭർത്താവ് മർദിച്ചതെന്ന് പരാതിക്കാരിയായ നഫിയ പറയുന്നു.
കാര്യമായ കാരണങ്ങള്‍ പോലും പറയാതെ ഭര്‍ത്താവ് ഫിറോസ് ഖാന്‍ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിനിടെ കണ്ണിനും ബെൽറ്റുകൊണ്ടുള്ള അടിയേറ്റു. മര്‍ദനം കടുത്തതോടെ നഫിയ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. മര്‍ദനത്തിലാണ് പരുക്കേറ്റതെന്ന് ആരോടും പറയരുതെന്ന് ഭര്‍ത്താവും കുടുംബവും ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി മര്‍ദനം പതിവായിരുന്നെന്നും ഭാര്യയെന്ന പരിഗണന പോലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും നഫിയ പറയുന്നു. യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ വാഴക്കാട് പൊലീസ് കാരാട് തൈത്തൊടി ഫിറോസ് ഖാനെ അറസ്റ്റ് ചെയ്തു. മുൻപും മർദനം സഹിക്ക വയ്യാതെ യുവതി പലവട്ടം സ്വന്തം വീട്ടിൽ അഭയം തേടിയിരുന്നു.
ദമ്പതികൾക്ക് രണ്ടു മക്കളുമുണ്ട്. ഫിറോസ് ഖാന്റെ പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സഫീയ എന്നിവർക്കെതിരെയും കേസെടുത്തു. അറസ്റ്റിലായ ഫിറോസ് ഖാനെ മലപ്പുറം ഫസ്റ്റ്ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
English Summary: Man brutally attacks wife in Kozhikode; Arrested