തയ്‌വാൻ സ്വതന്ത്രസമൂഹമെന്ന് പെലോസി; കടലിൽ സൈനിക അഭ്യാസവുമായി ചൈന
Mail This Article
തായ്പെയ്∙ 25 വർഷങ്ങൾക്കുശേഷം തയ്‌വാനിലേക്ക് യുഎസിന്റെ ഉന്നത നേതൃത്വത്തിൽനിന്ന് ഒരാൾ എത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ചൈന. ദ്വീപ് തങ്ങളുടെ ഭാഗമാണെന്നു വ്യക്തമാക്കി ചുറ്റുമുള്ള സമുദ്രത്തിൽ സൈനിക അഭ്യാസങ്ങൾ ചൈന നടത്തി. ബെയ്ജിങ്ങിലെ യുഎസ് അംബാസ്സഡറെ വിളിച്ചുവരുത്തുകയും തയ്‌വാനിൽനിന്നുള്ള നിരവധി കാർഷിക ഇറക്കുമതികൾ താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു. ഇനിയും കൂടുതൽ പ്രകോപനപരമായ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, തയ്‌വാനിലെത്തിയ യുഎസ് ജനപ്രതിനിധ സഭ സ്പീക്കർ നാൻസി പെലോസി ദ്വീപുരാഷ്ട്രത്തെ ‘ലോകത്തെ സ്വതന്ത്ര സമൂഹങ്ങളിൽ ഒന്ന്’ എന്ന് വിശേഷിപ്പിച്ചു. തായ്പെയിൽ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്താണു പെലോസി ഇങ്ങനെ പറഞ്ഞത്. ചൈനയിൽനിന്നു സ്വാതന്ത്ര്യം വേണമെന്നു വാദിക്കുന്ന തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്–വെന്നിനെ പുകഴ്ത്തുകയും ചെയ്തു. ‘നിങ്ങളുടെ നേതൃപാടവത്തിന് ഞങ്ങൾ നന്ദി പറയുന്നു. ലോകം അതിനെ അംഗീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’ – പെലോസി വ്യക്തമാക്കി.
ചൈനയുമായി നേരിട്ടുള്ള മത്സരത്തിന് അമേരിക്കൻ ചിപ് വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി യുഎസ് പുതിയ നിയമം കൊണ്ടുവരുമെന്നും ഇതു യുഎസ് – തയ്‌വാൻ സാമ്പത്തിക സഹകരണത്തിനുള്ള വലിയൊരു അവസരമാണെന്നും അവർ വ്യക്തമാക്കി. ‘തയ്‌വാന്റെ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നത് അമേരിക്കയുടെ ഉറച്ച തീരുമാനമാണ്. മുൻപുള്ളതിനേക്കാൾ ഇപ്പോൾ തയ്‌വാനുമായി അമേരിക്കയുടെ ഐക്യം നിർണായകമാണ്’ – അവർ കൂട്ടിച്ചേർത്തു.
English Summary: Pelosi hails Taiwan's free society as China holds military drills, vents anger