മുണ്ടൻപാറ സ്കൂളിനു സമീപം റോഡിൽ വീണ്ടും വിള്ളൽ; ജനം ഭീതിയിൽ
Mail This Article
സീതത്തോട്∙ മുണ്ടൻപാറ സ്കൂളിനു സമീപം റോഡിൽ വീണ്ടും വിള്ളൽ, ജനം ഭീതിയിൽ. വിള്ളലിന്റെ വലിപ്പം വർധിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് മുണ്ടൻപാറയും സമീപ പ്രദേശങ്ങളും. 2018ലും ഈ പ്രദേശത്ത് വിള്ളൽ കണ്ടിരുന്നതായി പ്രദേശവാസി പ്ലാത്താനത്ത് പൊടിമോൻ പറഞ്ഞു. ഇദ്ദേഹത്തിനു വീടിനു സമീപത്തു കൂടിയാണ് വിള്ളൽ അന്നും ഇന്നും പോകുന്നത്.
റോഡിൽ നിന്ന് ഏകദേശം 50 അടിയോളം ഉയരത്തിലാണ് പൊടിമോന്റെ വീട്. മുൻപ് വിള്ളൽ ഉണ്ടായ സ്ഥലത്തു തന്നെയാണ് ഇത്തവണയും വിള്ളൽ ഉണ്ടായിരിക്കുന്നത്. വിള്ളൽ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ കഴിഞ്ഞാൽ മുണ്ടൻപാറ ഗവ. ട്രൈബൽ സ്കൂളാണ്. കഴിഞ്ഞ തവണ ചിലയിടങ്ങളിൽ ഒന്നര ഇഞ്ച് മുതൽ 4 ഇഞ്ച് വരെ വീതി ഉണ്ടായിരുന്നു. അന്ന് കുറെ ദിവസം കടുത്ത ആശങ്കയിലായിരുന്നു പ്രദേശവാസികൾ. മഴ നിലച്ചതോടെ ആശങ്കയും മാറി.
വീണ്ടും അതേ സ്ഥലത്തു തന്നെയാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് ഈ പ്രദേശം. 2018ലെ കാലവർഷ കെടുതിയിൽ ഈ പ്രദേശത്തിനു സമീപം ഉരുൾപൊട്ടുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. മഴ തുടർന്നാൽ സുരക്ഷിത സ്ഥലത്തേക്കു മാറുന്നതിനെ സംബന്ധിച്ചും പ്രദേശവാസികൾ ആലോചനയിലാണ്.
സീതത്തോട് പഞ്ചായത്തിൽ മണികണ്ഠൻകാല, മുണ്ടൻപാറ, കോട്ടമൺപാറ, തേക്കുംമൂട്, അടിയാൻകാല, നാലാം ബ്ലോക്ക്, മൂന്നുകല്ല്–86, തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കാലവർഷ സമയത്ത് ഈ സ്ഥലങ്ങളിലെ താമസം സുരക്ഷിതമല്ലെന്ന് ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്കു മാറി താമസിക്കണമെന്ന് പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരാൾ പോലും വീട് വിട്ട് പോകാൻ തയാറായിട്ടില്ല.
English Summary: Road Cracked at Mundanpara