ADVERTISEMENT

ബിജെപി അനുഭാവിയായി ചാനലുകളിൽ ചർച്ചയ്ക്കെത്തുന്ന ടി.ജി.മോഹൻദാസ് നേതാക്കന്മാരുടെ മോശം സ്വഭാവം കാരണം പൊറുതിമുട്ടി. ഒടുവിൽ ഫെയ്സ്ബുകിൽ പോസ്റ്റിട്ടിരിക്കുന്നു. നേതാക്കളേ, ജനങ്ങൾ വിളിക്കുമ്പോൾ ദയവായി ഫോണെടുക്കൂ. പോസ്റ്റ് 10 മണിക്കൂറിനുള്ളിൽ വൻ ഹിറ്റായി. ആയിരത്തോളം കമന്റുകളും എഴുന്നൂറോളം ഷെയറുകളും. കമന്റടിച്ചതും ഷെയറടിച്ചതുമൊക്കെ നല്ല ശതമാനവും ബിജെപി അനുഭാവികൾ തന്നെ എന്നതും ശ്രദ്ധേയം.

ടിജിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: 

‘‘അപൂർവം ടിവിയിൽ വരികയും ബിജെപിക്ക് അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നതിനാൽ ഞാനെന്തോ കേന്ദ്രഭരണത്തിൽ വലിയ പിടിപാടുള്ള ആളാണ് എന്ന് ഒരുപാട് പാവങ്ങൾ ധരിക്കുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യപ്പെടുന്നു. ബിജെപി  നേതാക്കൾ ഫോൺ എടുക്കുന്നില്ല എന്നു പരാതി പറയുന്നു. അവരുടെ പ്രശ്നങ്ങൾ ഞാൻ വിചാരിച്ചാൽ തീരില്ല എന്നു ഞാൻ പറയുമ്പോൾ ഞാനും കണ്ണിൽച്ചോര ഇല്ലാത്തവനാണെന്നു പ്രാകുന്നു. 

പ്രിയ ബിജെപി നേതാക്കളേ, വിളിക്കുന്നത് ആരോ ആവട്ടെ, ദയവു ചെയ്ത് ഫോൺ എടുക്കണം. അത് വലിയൊരു കാര്യമാണ്. അതുകൊണ്ടുമാത്രം പലരും സംപ്രീതരാകും. കാര്യം നടക്കാത്തതാണെങ്കിൽ അതു തുറന്നു പറഞ്ഞ് ആശ്വസിപ്പിക്കണം. നടക്കുന്നതാണെങ്കിൽ ചെയ്തു കൊടുക്കണം. ഊണ്  കൊടുത്തില്ലെങ്കിൽ ഊട്ടുപുരയെങ്കിലും കാണിച്ചു കൊടുക്കണം. പുണ്യം കിട്ടും, വോട്ടും കിട്ടും. ഇതിലധികം എങ്ങനെ യാചിക്കണം എന്ന് എനിക്കറിയില്ല..’’

1) ടി.ജി.മോഹൻദാസിന്റെ ഫെയ്സ്ബുക് പോസ്റ്റ്, 2) പോസ്റ്റിനു താഴെയുള്ള കമന്റുകൾ
1) ടി.ജി.മോഹൻദാസിന്റെ ഫെയ്സ്ബുക് പോസ്റ്റ്, 2) പോസ്റ്റിനു താഴെയുള്ള കമന്റുകൾ

കേരളത്തിലെ ജനങ്ങളിൽ നിന്നു ബിജെപി നേതാക്കൾ അകലുന്നവരായി മാറിയെന്ന ഒട്ടേറെ കമന്റുകളാണ് ഈ പോസ്റ്റിനു പിന്നാലെ ഒഴുകിയത്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവച്ചു. കേരളത്തിലെ ബിജെപി നേതാക്കൾ മൂഡസ്വർഗത്തിലാണെന്നും വിശേഷണമുണ്ടായി. ബിജെപി ഗ്രൂപ്പുകളിൽ വൻ സ്വീകരണമാണ് ഈ പോസ്റ്റിനു ലഭിച്ചത്. ‘വീട്ടിൽ കോവിഡുള്ള സമയത്ത് വോട്ടുചെയ്യാൻ പോകാൻ കഴിയാതിരുന്ന ആറുവോട്ടുള്ള കുടുംബത്തെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോകണമെന്നു ബിജെപി തൃശൂർ ഓഫിസിൽ പലതവണ വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞുനോക്കിപോലുമില്ല, വീട്ടുകാർക്കു മുന്നിൽ നാണം കെട്ടെന്ന്’ പാലക്കാടുള്ള ഒരു ബിജെപി പ്രവർത്തകൻ കമന്റായി കുറിച്ചു.

ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന 4 നേതാക്കന്മാർ അത്യാവശ്യഘട്ടത്തിൽ വിളിച്ചിട്ടു ഫോണെടുത്തില്ലെന്നും അതോടെ ബിജെപിക്കുവേണ്ടി സോഷ്യൽ മീഡിയ പോരാളിയാവുന്നത് നിർത്തിയെന്നുമായിരുന്നു മറ്റൊരു പ്രവർത്തകന്റെ വിലാപം. കണ്ണുകൾ ഉണ്ടായിട്ടും അന്ധരായും ചെവികൾ ഉണ്ടായിട്ടും ബധിരരായുമാണ് ചില നേതാക്കൾ പ്രവർത്തിക്കുന്നതെന്നാണു മറ്റൊരു വിമർശനം. വാചകമടിയിൽ മാത്രം ശ്രദ്ധിക്കുന്ന നേതാക്കൾ മാറണമെന്നാണ് വേറൊരു പ്രവർത്തകന്റെ  ഉപദേശം. 

ഒരു നേതാവും മാറണമെന്നു താൻ പറഞ്ഞില്ലെന്നും ദയവായി ഫോണെടുക്കണമെന്ന അപേക്ഷയാണു നൽകിയതെന്നും ടി.ജി.മോഹൻദാസ് ഇതിനടിയിൽ വ്യക്തമാക്കി. ‘ഒന്നോ രണ്ടോ പേർ ഫോണെടുക്കാത്തതിന് അടച്ച് ആക്ഷേപിക്കരുതെന്നും അങ്ങനാണെങ്കിൽ ടിജി സംസ്ഥാന പ്രസിഡന്റാവൂ’ എന്ന ഒളിയമ്പും കമന്റുകളിലുണ്ട്.

ബിജെപി നേതാക്കൾ അണികളിലും ജനങ്ങളിലും നിന്ന് അകലെയാണെന്ന മട്ടിൽ മുൻപേ ആരോപണങ്ങൾ ഉയരുന്നുണ്ട്. പാർട്ടി പണക്കാർക്കു മാത്രം ഇടം നൽകുന്ന കൂട്ടായ്മയായെന്നും ആരോപിക്കുന്നുണ്ട്. ചാനൽ ചർച്ചകളിൽ ബിജെപിയെ ശക്തമായി  ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന ടി.ജി.മോഹൻദാസ് ഇതു പറഞ്ഞത് ബിജെപിയേയും ഞെട്ടിച്ചു. പാർട്ടി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുന്നതും ഗൗരവമായാണു കാണുന്നത്. അണികളും അനുഭാവികവും പറയാനുദേശിച്ചതാണു ടി.ജി. പറഞ്ഞത് എന്നമട്ടിലുള്ള അഭിനന്ദനങ്ങളുമുണ്ട്.

English Summary: TG Mohandas requested BJP leaders to pick up phone calls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com