4 വയസ്സുള്ള മകളെ നാലാം നിലയിൽനിന്ന് എറിഞ്ഞുകൊന്നു; ദന്തഡോക്ടറായ അമ്മ അറസ്റ്റിൽ
Mail This Article
ബെംഗളൂരൂ∙ നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് പിടിയിലായത്. സോഫ്‌റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു എസ്ആർ നഗറിൽ വ്യാഴാഴ്ചയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സികെസി ഗാർഡനിലെ അപ്പാർട്‌മെന്റിലെ നാലാം നിലയിലാണ് കിരണും കുടുംബവും താമസിക്കുന്നത്. സുഷമ കുട്ടിയുമായി ബാൽക്കണിയിൽ നിൽക്കുന്നതും പെട്ടെന്നു താഴേയ്ക്ക് ഇടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു. ഇതിനുശേഷം ബാൽക്കണിയുടെ കൈവരിയിൽ കയറിയിരുന്ന സുഷമയെ, ബന്ധുക്കളെത്തി ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടിക്ക്, മാനസിക പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്ന സുഷമ, കുട്ടിയെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. സുഷമയുടെ മാനസികനിലയെക്കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
English Summary: Bengaluru Woman Throws Her 4-Year-Old From 4th Floor, Girl Dies