‘ഭീഷണി ഉണ്ടായിരുന്നു, ഇർഷാദ് ഒരിക്കലും വെള്ളത്തില്‍ വീണ് മരിക്കില്ല; കൊന്നതാണ്’
Mail This Article
കോഴിക്കോട്∙ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ശേഷം മരിച്ചതായി സ്ഥിരീകരിച്ച ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് പിതാവ്. പുഴയിൽ നീന്തി പരിചയമുള്ള ഇർഷാദ് ഒരിക്കലും വെള്ളത്തിൽ വീണു മരിക്കില്ല. നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്നും ഇതു കാരണമാണ് പൊലീസിൽ പരാതിപ്പെടാൻ വൈകിയതെന്നും പിതാവ് പറഞ്ഞു.
‘‘നാസർ എന്നയാളാണ് ചെയ്ത്. കേസുകൊടുത്താൽ മകന്റെ ശവം മുറ്റത്തുകൊണ്ടിടുമെന്ന് പറഞ്ഞു. മകനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനാലാണ് കേസു കൊടുക്കാതിരുന്നത്. അവസാനഘട്ടത്തിലാണ് പരാതി നൽകിയത്.’’– പിതാവ് പറഞ്ഞു.
കോഴിക്കോട്ട് പെരുവണ്ണാമൂഴി പന്തീരക്കടയില്‍നിന്ന് കഴിഞ്ഞമാസം ആറിന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദാണ് കൊല്ലപ്പെട്ടത്. പുറക്കാട്ടിരി പുഴയില്‍ കഴിഞ്ഞമാസം 17ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചതായി റൂറല്‍ എസ്പി അറിയിച്ചു. പുഴയില്‍നിന്നു കണ്ടെടുത്ത മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതാണെന്നു തെറ്റിദ്ധരിച്ച് സംസ്കരിച്ചിരുന്നു.
ഡിഎന്‍എ പരിശോധന നടത്തിയാണ് മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് സ്ഥിരീകരിച്ചത്. കൈതപ്പൊയില്‍ സ്വദേശി സ്വാലിഹിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. മൂന്നുപേര്‍ കൂടി കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. കഴിഞ്ഞമാസം ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്പി കറപ്പസാമി പറഞ്ഞു.
English Summary: Kozhikode gold smuggling: Irshad death case