സാവിത്രി ജിൻഡാൽ– അടുത്തിടെ ‘ബ്ലൂംബെർഗ്’ പുറത്തുവിട്ട, ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഈ ഇന്ത്യക്കാരിക്കാണ്. ഇന്ത്യയിലെ സ്റ്റീൽ ഉൽപാദകരിൽ മൂന്നാം സ്ഥാനത്തുള്ള ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവിയായ സാവിത്രി 1130 കോടി യുഎസ് ഡോളറിന്റെ ആസ്തിയോടെയാണ് ഏഷ്യയിലെ അതിസമ്പന്നയായ വനിതയായി മാറിയത്. കോൺഗ്രസ് നേതാവാണ് സാവിത്രി, മുൻ ഹരിയാന മന്ത്രിയും. ഇൻഡസ്ട്രിയൽ ഗ്യാസ്, ഖനനം ഊർജോൽപാദനം എന്നീ മേഖലകളിലും വ്യാപിച്ചു കിടക്കുന്നതാണ് ജിൻഡാൽ ഗ്രൂപ്പ്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിന്റെ മരണശേഷം ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സ്ഥാനം ഏറ്റെടുത്ത സാവിത്രി തന്റെ 72ാം വയസ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായ സ്ത്രീയായി ഉയർന്നപ്പോൾ, തൊട്ടപ്പുറത്ത് അഞ്ചു വർഷമായി ഈ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു ‘റിയൽ എസ്റ്റേറ്റ് റാണി’ കടപുഴകി വീഴുകയായിരുന്നു. ഒരുപക്ഷേ സാവിത്രി ജിൻഡാൽ എങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായി എന്ന ചോദ്യത്തിനുള്ള ഉത്തരം പൂർണമാകണമെങ്കിൽ ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖല അടക്കി വാണ യാങ് ഹുയാന്റെ പതനത്തിന്റെ കഥ കൂടി അറിഞ്ഞിരിക്കണം. നമ്മൾ പറയാൻ പോകുന്നത് ആ കഥയാണ്. സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായതാകട്ടെ ശതകോടികളും. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിക്കുകയാണ്. യാങ്ങിന്റെ കഥ ചൈനയുടെ പ്രതിസന്ധിയുടേതു കൂടിയാണ്. ആരാണ് യാങ് ഹുയാൻ? എങ്ങനെയാണ് ഇവരുടെ സ്വത്തിന്റെ ഭൂരിഭാഗവും കൈവിട്ടു പോയത്? ജിഡിപി വളർച്ച തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ, പ്രതിസന്ധിയിൽനിന്നു കരകയറാൻ ചൈനയ്ക്കു സാധിക്കുമോ? ആ ‘റിയൽ’ കഥയിലേക്ക്...
HIGHLIGHTS
- ചൈനയിൽ കൂട്ടപ്പിരിച്ചുവിടൽ, ഉൽപാദന മരവിപ്പ്, സാമ്പത്തിക പ്രതിസന്ധി...
- ‘റിയൽ’ പ്രതിസന്ധിക്കു മുന്നിൽ പകച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും
- ശതകോടീശ്വരന്മാരും കടപുഴകുമ്പോൾ ചൈനയെ കടത്തിവെട്ടുമോ ഇന്ത്യ?