ADVERTISEMENT

കോഴിക്കോട് ∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ മുഖ്യപ്രതി സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ഇർഷാദിനെയും തന്നെയും സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയതായി സഹോദരന്‍ ഹര്‍ഷാദ് മനോരമ ന്യൂസിനോട‌ു വെളിപ്പെടുത്തി. 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പൊലീസില്‍ പരാതിപ്പെട്ടശേഷവും ഭീഷണി തുടർന്നുവെന്നും ഹർഷാദ് പറയുന്നു.

ഇര്‍ഷാദിന്‍റെ മരണവാര്‍ത്ത വന്നശേഷവും സ്വാലിഹ് ഫോണിൽ വിളിച്ചു. ഇർഷാദ് ജീവിച്ചിരിപ്പുണ്ടെന്നും പണം തന്നാൽ കാണിച്ചു തരാമെന്നും പറഞ്ഞതായി ഹർഷാദ് വെളിപ്പെടുത്തി. അതേസമയം, ഇര്‍ഷാദിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിച്ചേക്കും. സ്വാലിഹിനെ ദുബായില്‍നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത് സ്വാലിഹാണ്. കഴിഞ്ഞ മാസം കേരളത്തിലെത്തിയ സ്വാലിഹ് ജൂലൈ 19നാണ് ദുബായിലേക്കു മടങ്ങിയത്.

∙ സ്വാലിഹ് മടങ്ങിയത് മൃതദേഹം കിട്ടിയ ശേഷം

ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയെന്നു കരുതുന്ന കൈതപ്പൊയിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് ദുബായിലേക്ക് മടങ്ങിയത് ഇർഷാദിന്റെ മരണത്തിനു ശേഷം. നഷ്ടമായ കള്ളക്കടത്ത് സ്വർണം കണ്ടെത്താനായി ഒരു മാസം മുൻപാണ് ഇയാൾ ദുബായിൽ നിന്നു നാട്ടിലെത്തിയത്. ഇതിനു ശേഷമായിരുന്നു ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്നു സ്വാലിഹ് നൽകിയ സ്വർണവുമായാണ് ഇർഷാദ് മേയിൽ നാട്ടിലെത്തിയത്. എന്നാൽ ഈ സ്വർണം ഇർഷാദ് മറ്റു ചിലർക്കു വിറ്റെന്നു പൊലീസ് പറയുന്നു. 

∙ മുഖ്യപ്രതിക്കെതിരെ സ്ത്രീപീഡനക്കേസും

ഇർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹിനെതിരെ സ്ത്രീ പീഡനത്തിനു കേസ്. ഇർഷാദിന്റെ മരണത്തിനു കാരണമായ അതേ കള്ളക്കടത്തു സ്വർണവുമായി ബന്ധപ്പെട്ടായിരുന്നു പീഡനമെന്നു പരാതിയിൽ പറയുന്നു. പത്തനംതിട്ട സ്വദേശിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത്. ഈ യുവതിയുടെ ഭർത്താവാണ് ദുബായിൽ  ഇർഷാദിനെ മുഹമ്മദ് സ്വാലിഹിനു പരിചയപ്പെടുത്തിക്കൊടുത്തത്. 

English Summary: Irshad Murder Case - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com