ADVERTISEMENT

ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പിറക്കുന്നതു പുതുചരിത്രമാണ്. ഗ്രോത വിഭാഗത്തിൽനിന്നുള്ള ആദ്യ വനിതാ രാഷ്ട്രപതിക്കു പിന്നാലെ  കർഷക കുടുംബത്തിൽ നിന്നാണ് ഉപരാഷ്ട്രപതിയുടെ വരവ്. 780 എംപിമാരിൽ 725 പേരാണ് വോട്ട് ചെയ്തത്. ധൻകർ 528 വോട്ട് നേടി. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് അൽവയ്ക്ക് നേടാനായത് 182 വോട്ട് മാത്രം. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്. 

ഇതിഹാസത്തിലെ അർജുനന്റെ അമ്പുകൾക്ക് ആണവശക്തിയുണ്ടായിരുന്നു എന്നു വാദിച്ചയാളാണ് ജഗ്ദീപ് ധൻകർ. അത്തരം അമ്പുകളേക്കാൾ മൂർച്ചയുള്ള വാക്കുകളിലൂടെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയോട് അദ്ദേഹം പൊരുതി; പലപ്പോഴും ബംഗാളിലെ ഒറ്റയാൾ പോരാളിയും മുഖ്യപ്രതിപക്ഷ നേതാവുമായി. ആ പോർമികവിനെ അംഗീകരിക്കുക കൂടിയാണ് ധൻകറിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കുന്നതിലൂടെ ബിജെപി ചെയ്‌തത്. 

∙ രാഷ്ട്രീയ വഴി

രാജസ്ഥാനിലെ കിതാന എന്ന ചെറിയ ഗ്രാമത്തിലെ ജാട്ട് കർഷക കുടുംബത്തിൽ 1951 മേയ് 18നാണ് ജഗ്ദീപ് ജനിച്ചത്. കിതാനയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജഗ്ദീപ് പിന്നീട് സൈനിക സ്കൂളിൽ ചേർന്നു. ജയ്പുർ മഹാരാജാസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദവും ജയ്പുർ സർവകലാശാലയിൽനിന്ന് എൽഎൽബിയും കരസ്ഥമാക്കി. 1979 നവംബർ 10 നു അഭിഭാഷകനായി എൻറോൾ ചെയ്തു. സുപ്രീം കോടതിയിലും രാജസ്ഥാൻ ഹൈക്കോടതിയിലും മികവു തെളിയിച്ച അഭിഭാഷകനായ ധൻകർ ജനതാദൾ ടിക്കറ്റിലാണ് 1989 ൽ രാജസ്ഥാനിൽനിന്നു പാർലമെന്റിൽ എത്തിയത്.

1990 ൽ കേന്ദ്രമന്ത്രിയായി. 1993 ൽ കോൺഗ്രസിൽ ചേർന്നു. 1993-98 കാലഘട്ടത്തിൽ രാജസ്ഥാനിലെ കിഷൻഗറിൽ നിന്നു നിയമസഭയിലെത്തി. 2003 ൽ ആണ് ബിജെപിയിൽ ചേരുന്നത്. 2019ലാണ് ജഗ്ദീപ് ധൻകറിനെ ബംഗാൾ ഗവർണറായി നിയമിക്കുന്നത്.

1248-jagdeep-dhankhar-media
ജഗ്ദീപ് ധൻകർ (Photo by Prakash SINGH / AFP)

∙ ബംഗാൾ പോര് 

ബംഗാളിൽ ഗവർണറായി എത്തിയതു മുതൽ മമതയുടെ തൃണമൂൽ സർക്കാരുമായുണ്ടായ ഉരസലിന്റെ പേരിൽ അദ്ദേഹം വാർത്തകളിൽ നിറഞ്ഞു. 2021ലെ ബംഗാൾ തിരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തുണ്ടായ കലാപം മുതൽ നിയമസഭയിൽ ബില്ലുകൾ പാസ്സാകുന്നത് വൈകുന്നതു വരെ ഇരുവരും തമ്മിലുള്ള വാക്പോരുകൾക്ക് വഴിതെളിച്ചു. ഒടുവിൽ ബംഗാളിൽ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കി അത് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലേക്കു വരെ കാര്യങ്ങൾ നീങ്ങി.

പോരു മുറുകുന്നതിനിടെയാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ജഗ്ദീപിനെ പ്രഖ്യാപിക്കുന്നത്. തൃണമൂൽ നേതൃത്വം ജഗ്ദീപിനെ ‘ബിജെപി ഏജന്റാ’യി കണക്കാക്കിയപ്പോൾ ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്ന മികച്ച ഗവർണറായി സംസ്ഥാന ബിജെപി അദ്ദേഹത്തെ വാഴ്ത്തി. മമത ബാനർജിക്കെതിരെ പോരടിക്കാനല്ല മറിച്ച് മമതാ സർക്കാരിന്റെയും സംസ്ഥാന നിയമസഭയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്യുന്നതെന്നാണ് ധൻകർ പറഞ്ഞത്.

1248-jagdeep-dhankhar-droupadi-murmu
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ദ്രൗപദി മുർമുവിന് ആശംസ അർപ്പിക്കുന്ന ജഗ്ദീപ് ധൻകർ: ചിത്രം: ട്വിറ്റർ:@jdhankhar1

∙ എന്തുകൊണ്ട് ധൻകർ?

ബിജെപി ദേശീയ ആസ്ഥാനത്തു ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് ധൻകറിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ജമ്മു കശ്മീർ ലഫ്.ഗവർണർ മനോജ് സിൻഹ, മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ പേരുകളും ആദ്യഘട്ടം മുതൽ സ്ഥാനാർഥിപദത്തിലേക്ക് ഉയർന്നുവന്നിരുന്നു. ഇവരെയെല്ലാം പിന്തള്ളിയാണ് ധൻകർ സ്ഥാനാർഥിയായത്.

ജാട്ട് വിഭാഗത്തെ പ്രീതിപ്പെടുത്തുന്നതിനായാണ് ധൻകറിനെ സ്ഥാനാർഥിയാക്കിയതെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ജാട്ട് സമൂഹം, കർഷക പ്രതിഷേധം രാജ്യത്ത് ശക്തമായ സമയത്തും ബിജെപിക്കൊപ്പം നിന്നിരുന്നു. സംസ്ഥാനത്ത് ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ലഭിച്ച വോട്ടുവിഹിതത്തിലും ഇത് പ്രതിഫലിച്ചു. മാത്രമല്ല അടുത്ത വർഷം രാജസ്ഥാനിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ജാട്ട് വിഭാഗം നിർണായക പങ്കുവഹിക്കുന്ന തിരഞ്ഞെടുപ്പിൽ ധൻകറിനെ സ്ഥാനാർഥിയാക്കിയതിലൂടെ ഒരു മുഴം മുൻപേ എറിഞ്ഞിരിക്കുകയാണ് ബിജെപി.

1248-dhankhar-amit-shah
ജഗ്ദീപ് ധൻകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം: ചിത്രം: ട്വിറ്റർ:@jdhankhar1

∙ ജാട്ടിലേക്ക് ഉന്നമിട്ട് 

കഴിഞ്ഞ രണ്ടു ദശാബ്ദ കാലത്തോളം ബിജെപിയുമായി ബന്ധം പുലർത്തുന്ന ധൻകറിന്, പാർട്ടിയുടെ സുപ്രധാന വൈരികളിലൊരാളായ മമതയുടെ ഉറക്കം കെടുത്തിയതിനുള്ള പാരിതോഷികമായാണ് ഈ സ്ഥാനാർഥിത്വം നൽകിയതെന്ന് ഒരു വിഭാഗം നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജാട്ടുകളുടെ വോട്ടു ലക്ഷ്യമിട്ടാണ് നീക്കമെന്ന വാദത്തിനാണ് മുൻതൂക്കമേറെ. അതിനു കാരണവുമുണ്ട്.

1248-margaret-alva
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്പതി സ്ഥാനാർഥി മാർഗരറ്റ് അൽവ പാർലമെന്റിൽ വനിതാ എംപിമാർക്കൊപ്പം : ചിത്രം: ട്വിറ്റർ:@alva_margaret

മറ്റെല്ലാ ജാട്ട് നേതാക്കളെയും പോലെ, ഹരിയാനയിൽനിന്നുള്ള കർഷക നേതാവ് ചൗധരി ദേവി ലാലിന്റെ അനുയായിയാണ് ധൻകറിന്റെയും രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ദേവിലാൽ. ജുൻജുനുവിലെ ലോക്സഭാ സ്ഥാനാർഥിയായി 1989ൽ ധൻകറിനെ നിർദേശിക്കുന്നതും ദേവി ലാലാണ്.

എന്നാൽ പിന്നീട് ഇദ്ദേഹത്തെ വിട്ട് ധൻകർ കോൺഗ്രസിനൊപ്പം ചേർന്നു. പി.വി.നരസിംഹ റാവുവിന്റെ കാലത്തായിരുന്നു ഇത്. എന്നാൽ രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് ശക്തനായതോടെ അദ്ദേഹം ബിജെപിയിലേക്കു മാറി. വൈകാതെ വസുന്ധര രാജെയുടെ വിശ്വസ്തനായി. എന്നാൽ ഇടക്കാലത്ത് അദ്ദേഹം അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച അഭിഭാഷകനായി പേരെടുത്തു. പിന്നീട് 2019ലാണ് ബംഗാൾ ഗവർണറായി സ്ഥാനമേൽക്കുന്നത്.

1248-dhankhar-mamata-banerjee
ബംഗാൾ ഗവർണറായിരിക്കെ ജഗ്ദീപ് ധൻകർ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കും ഒപ്പം: ചിത്രം: ട്വിറ്റർ:@jdhankhar1

ജാട്ട് വിഭാഗത്തിനുൾപ്പെടെ ഒബിസി പദവി നേടിക്കൊടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച നേതാവാണ് ധൻകർ. അതിനാലാകണം ജെ.പി.നഡ്ഡ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ ‘കർഷക പുത്രൻ’ എന്ന് എടുത്തു പറഞ്ഞതും. രാജസ്ഥാന്‍ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യമെന്നു സൂചിപ്പിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ധൻകർ ഉപരാഷ്ട്രപതിയായാൽ ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നാകും. ലോക്സഭ സ്പീക്കർ ഓം ബിർല രാജസ്ഥാനിലെ കോട്ട–ബൻഡി മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.

രാജ്യസഭ നിയന്ത്രിക്കുക ഉപരാഷ്ട്രപതിയാണ്. ധൻകർ ആദ്യമായി ലോക്സഭയിലേക്കെത്തിയ ജുൻജുനുവിലായിരുന്നു ഇത്തവണത്തെ ആർഎസ്എസിന്റെ ദേശീയ സമ്മേളനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ധൻകറിന്റെ ജന്മസ്ഥലവും ജുൻജുനു ജില്ലയിലാണ്. ഇത്തരത്തിൽ, നേരത്തേതന്നെ ബിജെപിയും ആർഎസ്എസും ധൻകറിന്റെ ഉപരാഷ്ട്രപതി സ്ഥാനം സംബന്ധിച്ച കൃത്യമായ ധാരണയിലെത്തിയെന്നാണു സൂചന.

ആയുധം ട്വിറ്റർ

ലോക്സഭയിലെയും രാജ്യസഭയിലെയും എണ്ണമെടുത്താൽ തൃണമൂലാണ് മൂന്നാമത്തെ വലിയ കക്ഷി. കോൺഗ്രസിനോട് പൊരുതാൻ ബിജെപി നേതൃത്വം ഒന്നടങ്കമുണ്ടെങ്കിൽ, ബംഗാളിൽ തൃണമൂലിനെ മുൾമുനയിൽ നിർത്താൻ ധൻകറിനു സാധിച്ചു. ഗവർണറാണ് സംസ്ഥാന സർക്കാരിന്റെ തലവൻ എന്നതു പരിഗണിച്ചാൽ, സ്വന്തം സർക്കാരിനെതിരെ സദാ പോരടിച്ച മറ്റൊരു ഗവർണർ ധൻകറിനെപ്പോലെ വേറെയില്ലായിരുന്നു. ട്വിറ്ററിലൂടെ വാക്ശരങ്ങൾ തൊടുക്കുകയെന്നതാണ് ധൻകറുടെ പതിവ്. അത് മമതയ്ക്കെതിരെ മാത്രമല്ല തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വരെ തൊടുത്തിട്ടുണ്ട്.

ഉപരാഷ്ട്രപതിയാകുമ്പോൾ അമ്പുകൾക്ക് വിശ്രമം നൽകേണ്ടിവരാം. എൻഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ കാർക്കശ്യത്തിനൊപ്പം അനുനയത്തിന്റെ ഭാഷയും വേണ്ടിവരും. ഭരണഘടനാപരമായി നോക്കുമ്പോൾ, രാജ്യസഭയെ നയിക്കുകയെന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രധാന ചുമതല. രാഷ്ട്രപതിപദത്തിൽ ഒഴിവുവന്നാൽ രാഷ്ട്രപതിയുടെ താൽക്കാലിക ചുമതല വഹിക്കേണ്ടതും ഉപരാഷ്ട്രപതിയാണ്.

English Summary: Jagdeep Dhankhar elected as Vice-President of India– Profile Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com