ADVERTISEMENT

ന്യൂഡൽഹി ∙ വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്നിപഥ് എന്നിവയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കു നീങ്ങിയതിനു പിന്നാലെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്ന യുവനേതാവിന്റെ ഷർട്ട് വലിച്ചുകീറിയതായി ബിജെപി ആരോപണം. സമരമുഖത്ത് ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ദീപേന്ദർ എസ്.ഹൂഡയുടെ ഷർട്ട് രാഹുൽ വലിച്ചുകീറിയെന്നാണ് ആരോപണം. ബിജെപി നേതാവും അവരുടെ ഐടി വിഭാഗം തലവനുമായ അമിത് മാളവ്യയാണ് ചിത്രം സഹിതം രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്.

രാഷ്ട്രപതിഭവനിലേക്കു പ്രകടനമായി നീങ്ങിയ രാഹുൽ ഉൾപ്പെടെയുള്ളവരെ വിജയ് ചൗക്കിൽ പൊലീസ് തടഞ്ഞു. മുന്നോട്ടു പോകാനാകില്ലെന്നും ന്യൂഡൽ‍ഹി ജില്ലയിലുടനീളം നിരോധനാജ്ഞയാണെന്നും അറിയിച്ച പൊലീസ് കേരളത്തിൽനിന്നടക്കമുള്ള എംപിമാരെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സംഘർഷത്തിനിടെ ദീപേന്ദറിനെ ഡൽഹി പൊലീസ് വാഹനത്തിലേക്കു വലിച്ചുകയറ്റുമ്പോൾ സമീപത്തുണ്ടായിരുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെ ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനിടെ രാഹുൽ ദീപേന്ദറിന്റെ ഷർട്ടിൽ പിടിച്ചുവലിക്കുന്ന ചിത്രം പങ്കുവച്ചാണ്, ഇത് രാഹുലിന്റെ നാടകമാണെന്ന തരത്തിൽ ബിജെപി ആരോപണം ഉന്നയിക്കുന്നത്.

രാഹുൽ ഗാന്ധിക്കു പുറമെ, സമരമുഖത്തുണ്ടായിരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെയും മാളവ്യ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സമരത്തിനിടെ പ്രിയങ്ക ഗാന്ധി തടയാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈ പിടിച്ച് തിരിക്കുകയും അവരെ തൊഴിക്കുകയും ചെയ്തെന്നാണ് ആരോപണം.

‘‘പ്രിയങ്ക ഗാന്ധിയുടെ കൈതിരിക്കലിനു ശേഷം, ഇവിടെ ഇതാ മറ്റൊരു സംഭവം. നല്ലൊരു സമര ചിത്രം കിട്ടുന്നതിനായി രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ദീപേന്ദർ ഹൂഡയുടെ ഷർട്ട് വലിച്ചുകീറുന്നു. സമരക്കാരെ കൈകാര്യം ചെയ്തെന്നു പറഞ്ഞ് ഇനി ഡൽഹി പൊലീസിനെ കുറ്റപ്പെടുത്താമല്ലോ. തമാശ രാഷ്ട്രീയത്തിന്റെ ശക്തരായ ആരാധകരാണ് ഈ ഗാന്ധി സഹോദരങ്ങൾ’ – മാളവ്യ ട്വിറ്ററിൽ കുറിച്ചു.

English Summary: BJP says Rahul Gandhi tore Congress leader's shirt during protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com