വയോധികയുടെ മൃതദേഹം അയൽവീട്ടിലെ കിണറ്റിൽ; കാലുകൾ കൂട്ടിക്കെട്ടി: ‘വീട്ടിൽ നിന്ന് നിലവിളി കേട്ടു’
Mail This Article
തിരുവനന്തപുരം∙ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ വീട്ടമ്മയെ അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു മരിച്ചത്. വീട്ടിൽ സൂക്ഷിച്ച 50,000 രൂപയും നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട്, വീടിനു സമീപത്തു താമസിക്കുന്ന അതിഥിത്തൊഴിലാളി ആദം അലിയെ പൊലീസ് തിരയുന്നു. ഇയാൾക്കൊപ്പം താമസിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്.
മനോരമയെ കാണാനില്ലെന്ന പരാതിയിൽ തിരച്ചിൽ നടത്തവേ രാത്രി 11.15നാണു കിണറ്റിൽനിന്നു മൃതദേഹം കിട്ടിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണു സാധ്യതയെന്ന് പൊലീസ് പറഞ്ഞു. മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടർന്നു ഫയർഫോഴ്‌സിനെ എത്തിച്ചു നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്. ഇന്നലെ വൈകിട്ട് 3 മുതലാണ് മനോരമയെ വീട്ടിൽ നിന്നു കാണാതായത്. ഭർത്താവ് ദിനരാജ് വർക്കലയിലുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഒരു നിലവിളി കേട്ടതായി സമീപവാസികളാണു ദിനരാജിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടിൽ സൂക്ഷിച്ച 50,000 രൂപ കാണാനില്ലെന്നു കണ്ടെത്തി.
English Summary: 68-year-old woman found dead in well, murder suspected