തിരുവനന്തപുരം∙ കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിൽ ഇട്ടശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ നിർണായകമായത് ട്രെയിനിൽ കയറിയെന്ന വിവരം. ചെന്നൈയിൽനിന്നു കൊൽക്കത്തയ്ക്കു പോകാൻ ശ്രമിക്കുമ്പോഴാണ് മുഖ്യപ്രതിയായ ഇതരസംസ്ഥാന തൊഴിലാളി ആദം അലി പിടിയിലാകുന്നത്. കൊലയ്ക്കു ശേഷം ഞായറാഴ്ച വൈകിട്ടാണ് തമ്പാനൂരില്‍നിന്ന് ആദം അലി ട്രെയിനില്‍ രക്ഷപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് ഇയാൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് കഴിഞ്ഞ ദിവസം രാത്രി സമീപത്തെ വീട്ടിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ദിനരാജ് മകളുടെ വീട്ടിൽ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
മനോരമയുടെ വീട്ടിൽനിന്നാണ് തൊഴിലാളികൾ സ്ഥിരമായി വെള്ളം എടുത്തിരുന്നത്. ദമ്പതിമാരുടെ നീക്കം കൃത്യമായി നിരീക്ഷിച്ചശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വലിച്ചിഴച്ചു പ്രതി കിണറ്റിലിടുന്ന സിസിടിവി ദൃശ്യങ്ങൾ തൊട്ടടുത്തുള്ള വീട്ടിൽനിന്ന് പൊലീസിനു ലഭിച്ചു.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയിൽനിന്ന് ആർപിഎഫ് ആണ് പിടികൂടിയത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആർപിഎഫ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം ചൊവ്വാഴ്ച വൈകിട്ടു പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.

English Summary : CCTV visuals of Kesavadasapuram murder case culprit escaping is out