ADVERTISEMENT

മഞ്ചേരി ∙ മണ്ഡലത്തിലെ റോഡുകള്‍ നന്നാക്കാന്‍ മുട്ടാത്ത വാതിലുകളില്ലെന്ന് മഞ്ചേരി എംഎല്‍എ യു.എ.ലത്തീഫ് മനോരമ ന്യൂസിനോട്. തകര്‍ന്ന റോഡുകള്‍ വലിയ യാത്രാ ക്ലേശമുണ്ടാക്കുന്നുവെന്ന് ബോധ്യമുളളതുകൊണ്ടാണ് പാണ്ടിക്കാട് തപസ് ചെയ്യും പോലെ പ്രതിഷേധിച്ച യുവാക്കള്‍ക്ക് അരികിലേക്ക് ഇറങ്ങി ചെന്നതെന്നും ലത്തീഫ് പറഞ്ഞു. യുവാക്കളുടെ സമരത്തിനിടെ എംഎല്‍എ അപ്രതീക്ഷിതമായെത്തിയ ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു.

പാണ്ടിക്കാടിനടുത്ത് ഒരു കുട്ടി അപകടത്തിൽ മരിച്ചിരുന്നു. ആ വീട്ടിലേക്കു പോയി തിരിച്ചു വരുന്ന വഴിക്കാണ് സംഭവം. പാണ്ടിക്കാട് ടൗണിനടുത്ത് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. അതിലൊരാൾ ഷർട്ടെല്ലാം അഴിച്ചിട്ട് കുളിക്കുന്ന രീതിയിൽ അവിടെ നിൽപുണ്ടായിരുന്നു. ഞാൻ എംഎൽഎ ബോർഡൊക്കെ വച്ച കാറിലാണല്ലോ യാത്ര ചെയ്യുന്നത്. വാഹനം അവിടെ നിർത്തി ഇറങ്ങിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു. എന്നിട്ട് അദ്ദേഹത്തോടു പറഞ്ഞു.

‘മഞ്ചേരി സെൻട്രലിൽ നാലു റോഡുകളിലും കുഴികളാണ്. പാണ്ടിക്കാടുണ്ട്, മേലാറ്റൂർ റോഡിലുണ്ട്, പെരിന്തൽമണ്ണ റോഡിലുമെല്ലാം ഈ പ്രശ്നമുണ്ട്. എന്താണ് ഞാൻ ചെയ്യുക? ഈ വിഷയം ഡിഡിസിയിൽ അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടതുപ്രകാരം അ‍ദ്ദേഹം ഇവിടെ വന്നിരുന്നു. ഞാനും അദ്ദേഹവും തകർന്ന റോഡിലൂടെ എല്ലാം നടന്നു കണ്ടതാണ്. എന്നിട്ടും വേണ്ട രീതിയിൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. പല സ്ഥലങ്ങളിലും ആളുകൾ വാഴ കുഴിച്ചിടുന്നുണ്ട്. ഞാൻ അധികാര സ്ഥാനങ്ങളിലെല്ലാം ഈ പ്രശ്നം അവതരിപ്പിച്ചതാണ്. സർക്കാരിനു മുന്നിലും മന്ത്രിക്കു മുന്നിലും ഈ പ്രശ്നം പറഞ്ഞു. നിയമസഭയിൽ അവതരിപ്പിച്ചു. പക്ഷേ ഇതുവരെ പരിഹാരമുണ്ടായില്ല.

∙ സംഭവം ഇങ്ങനെ

മഞ്ചേരി – കരുവാരകുണ്ട് റോഡിൽ കിഴക്കേ പാണ്ടിക്കാടിനും കുറ്റിപ്പുളിക്കും സമീപം റോഡ് തകർന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നതിനിടെയാണ് റോഡിലെ കുഴിയിൽ തോർത്തുമുണ്ട് ധരിച്ച് പ്രദേശത്തുകാരനായ ഹംസക്കുട്ടിയുടെ പ്രതിഷേധക്കുളി. ഏകദേശം 300 മീറ്റർ നീളത്തിൽ ചെളിക്കുളമായ റോഡിൽ താഴ്ചയുള്ള ഭാഗത്ത് കാലുകൾ പിണച്ചു വച്ച് ഇരുന്നു ബക്കറ്റിൽ ബക്കറ്റിൽ വെള്ളം എടുത്തു തലയിൽ ഒഴിക്കാൻ നേരം കാറിൽ യു.എ.ലത്തീഫ് എംഎൽഎ എത്തി. അതോടെ ആവേശം മൂത്തു. നാട്ടുകാരും ഒപ്പം കൂടി. പ്രശ്നത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അതോടെ ഹംസക്കുട്ടി സമരത്തിന്റെ രൂപം മാറ്റി. എംഎൽഎയുടെ മുൻപിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് പ്രതിഷേധം തുടർന്നു. മരണ വീട്ടിൽ നിന്നു തിരിച്ചു വരികയായിരുന്നു എംഎൽഎ. സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കുഴിയിൽ വാഴ വയ്ക്കാൻ നിർദേശിച്ചു. താനും ദുരിതം അനുഭവിക്കുന്നുണ്ടെന്നും വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് എംഎൽഎ പറഞ്ഞു.

English Summary: Manjeri MLA UA Latif Responds On Protest In Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com