ADVERTISEMENT

കണ്ണൂർ∙ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലർ (വിസി) ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ നടപടി എടുക്കുന്നത് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്‍റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിന്‍റെ സര്‍വകലാശാലയിലെ നിയമനം, അക്കാദമിക സമിതികളുടെ രൂപീകരണം, ആർട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ തുടങ്ങാനുള്ള ശുപാര്‍ശ എന്നിവയില്‍ വിസി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന പരാതി രാജ്ഭവന്‍ പരിശോധിക്കുകയാണ്.

പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നല്‍കിയത് ക്രമവിരുദ്ധമായാണെന്ന പരാതിയില്‍ പത്തു ദിവസത്തിനകം വിസി ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കണം. കൂടുതല്‍ അധ്യാപനപരിചയം, അക്കാദമിക യോഗ്യതകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുള്ളവരെ പിന്തള്ളി അസോസിയേറ്റ് പ്രഫസര്‍ നിയമന റാങ്ക് പട്ടികയില്‍ പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കിയെന്നാണ് പരാതി. വിസിയുടെ വിശദീകരണം പരിശോധിച്ചശേഷം കൂടുതല്‍ അന്വേഷണത്തിന് ഒരു സമിതിയെയോ വിദഗ്ധനെയോ ചുമതലപ്പെടുത്തുന്നുന്നത് സംബന്ധിച്ച് ഗവര്‍ണര്‍ തീരുമാനമെടുക്കും. 

ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനര്‍നിയമനം നല്‍കിയതില്‍ ഗവര്‍ണര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പുനര്‍നിയമനത്തിന് ശേഷം 72 അക്കാദമിക സമിതികൾ വിസി നേരിട്ട് രൂപീകരിച്ചു. ഗവർണർ നേരിട്ട് നടത്തേണ്ട നാമനിർദേശങ്ങൾ സർവകലാശാലയ്ക്ക് എങ്ങനെ ചെയ്യാനാവുമെന്ന് വിശദീകരിക്കാൻ വിസിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റിന്‍റെ സമ്മതമില്ലാതെ വിസി പുതിയ ആർട്സ് ആന്‍ഡ് സയന്‍സ് കോളജിന് അനുവാദം നല്‍കാന്‍ ശുപാര്‍ശ ചെയ്തതും വിവാദമായി. ഈ അധ്യയന വര്‍ഷം തന്നെ പുതിയ കോളജിന് അഫിലിയേഷന്‍ നല്‍കാന്‍ വിസി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

English Summary: Governor to take action against Kannur University Vice Chancellor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com