കാമുകിക്ക് കാർ വാങ്ങാൻ ഭാര്യയുടെ 200 പവൻ സ്വര്‍ണം കവര്‍ന്ന ഭര്‍ത്താവ് പിടിയിൽ
Mail This Article
ചെന്നൈ∙ കാമുകിയെ നഷ്ടമാകാതിരിക്കാന്‍ കാറു വാങ്ങാനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് ചെന്നൈയിൽ അറസ്റ്റില്‍. പൂനമല്ലിയില്‍ താമസിക്കുന്ന ശേഖറെന്ന നാല്‍പതുകാരനാണു പിടിയിലായത്. ശേഖറും ഭാര്യയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നു രണ്ടുവര്‍ഷം മുന്‍പ് ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. അടുത്തിടെ അവര്‍ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തി.
മുന്നൂറു പവന് സ്വര്‍ണമായിരുന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവന് സ്വര്‍ണം കാണാനില്ലായിരുന്നു. ഉടൻ ശേഖറിന്റെ ഭാര്യ സ്വര്‍ണം മോഷണം പോയതായി കാണിച്ചു പൊലീസില്‍ പരാതി നല്കി. സ്വര്‍ണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസിനു ശേഖര്‍ മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തിലാണു മോഷണത്തിനു തുമ്പുണ്ടായത്.
ഭാര്യ പിണങ്ങിപ്പോയതിനു പുറകെ ശേഖറിനു പുതിയ കൂട്ടുകാരിയെ കിട്ടി. 22 വയസ് മാത്രമുള്ള സ്വാതിയെന്ന യുവതിയുമായാണ് ശേഖര്‍ പ്രണയത്തിലായത്. വീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാമുകിക്ക് സമ്മാനമായി നല്‍കിയെന്നാണു ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചത്. കാമുകിക്ക് സ്വര്‍ണം വിറ്റ് പുതിയ കാറ് വാങ്ങി നല്‍കിയതായും ഇയാള്‍ അറിയിച്ചു. നഷ്ടമായ സ്വര്‍ണം വീണ്ടെടുക്കുന്നതിനായി പൂനമല്ലി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
English Summary: Man arrested for stealing wife’s gold jewellery, gifting it to girlfriend