റോഡിലെ കുഴി കേന്ദ്രത്തിനും കേരളത്തിനും ആയി വേർതിരിക്കുന്നത് വിചിത്രം: മന്ത്രി മുരളീധരന്‍
Mail This Article
തിരുവനന്തപുരം ∙ ദേശീയപാതാ പരിപാലനത്തിൽ അപാകതകളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. റോഡില്‍ കുഴികളുണ്ടാകരുത് എന്നതിൽ സംശയമില്ല. വീഴ്ചകൾ പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. കുഴികളെ കേന്ദ്രത്തിന്റേതെന്നും കേരളത്തിന്റേതെന്നും വേർതിരിക്കുന്ന സംസ്ഥാന മന്ത്രിയുടെ വിചിത്ര നിലപാട് തനിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
‘‘വളരെ കാര്യക്ഷമമായി വകുപ്പ് കൈകാര്യം ചെയ്യുന്നയാളാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സംസ്ഥാനത്തോട് നല്ല പരിഗണന കാണിക്കുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവര്‍ പലവട്ടം പറഞ്ഞതാണ്. അപ്പോള്‍പ്പിന്നെ വിവാദം വരുമ്പോൾ മാത്രം അവഗണനയും വിവേചനവും എടുത്തിടുന്നത് രാഷ്ട്രീയമാണ്. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്‍മാരുമായി സംസാരിക്കും. സ്വന്തം വകുപ്പല്ലാത്തതിനാൽ ബാക്കി കാര്യങ്ങള്‍ പരിശോധിച്ച് പറയാം’ – മന്ത്രി വ്യക്തമാക്കി.
∙ ഗവർണറുടെ നിലപാട് അഭിനന്ദനാർഹം
ഓര്‍ഡിനൻസ് ഭരണം അഭികാമ്യമല്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നിലപാടിനെ മന്ത്രി സ്വാഗതം ചെയ്തു. ലോകായുക്ത ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളിൽ മുഖ്യമന്ത്രി തിടുക്കം കാണിക്കുന്നത് സ്വന്തം അധികാരം നഷ്ടപ്പെടാതിരിക്കാനാണ്. ലോകായുക്തയുടെ മുന്നിലിരിക്കുന്ന സ്വന്തം കേസിൽ തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് ഓർഡിനൻസ് ഇറക്കി നിയമസഭയുടെ അധികാരം കവരുന്നത്. അഴിമതി മാത്രമല്ല, ദുരിതാശ്വാസനിധി കൈകാര്യം ചെയ്യുന്നതിൽ സ്വജനപക്ഷപാതമുണ്ടായെന്ന വിഷയവും ലോകായുക്തയുടെ മുന്നിലുണ്ട്. ഘടകക്ഷികളെപ്പോലും മുഖവിലയ്ക്ക് എടുക്കാതെ വെപ്രാളം കാട്ടുന്നത് ഇതുകൊണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ ഗവർണർ കൈക്കൊണ്ട തീരുമാനം അഭിനന്ദനാർഹമാണ്. അഴിമതിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നരേന്ദ്രമോദി സർക്കാർ നയത്തെ ഉയർത്തിപ്പിടിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ധൈര്യമുണ്ടെങ്കിൽ ഭേദഗതി നിയമസഭ വഴി പാസാക്കിയെടുക്കട്ടെയെന്നും മുരളീധരൻ വെല്ലുവിളിച്ചു. വിവാദത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം. ഡൽഹിയിൽ സഭയുടെ അവകാശവും ജനാധിപത്യ ധ്വംസനവും പ്രസംഗിക്കുന്നവർ ഇത് കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു.
∙ ഹിന്ദുമത ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലേ?
കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതിനാണോ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിയതിനാണോ പ്രശ്നമുണ്ടായതെന്ന് മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു മതവിശ്വാസങ്ങളെ പിന്തുടരാം, എന്നാൽ ഹിന്ദുമതവുമായി ബന്ധപ്പെട്ട ചടങ്ങിലെത്തരുതെന്ന വാദം ഉയർത്തുന്നവർ എന്താണ് സമൂഹത്തോട് പറയുന്നതെന്നും മന്ത്രി ചോദിച്ചു.
English Summary: V Muralidharan Speaks