ഗര്‍ഭധാരണ ചികിത്സയുടെ മറവിൽ ബലാത്സംഗം; ‘മിർച്ചി ബാബ’ അറസ്റ്റിൽ
Mail This Article
ഭോപാൽ∙ മധ്യപ്രദേശിൽ ആധ്യാത്മികഗുരു ബാബ വൈരാഗ്യാനന്ദ ഗിരിയെ ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. ‘മിർച്ചി ബാബ’ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബാബ വൈരാഗ്യാനന്ദ ഗിരിക്ക് നിരവധി അനുയായികളുണ്ട്. ലഹരിമരുന്നു നൽകി ബോധം കെടുത്തിയതിനു ശേഷം വൈരാഗ്യാനന്ദ ഗിരി ബലാത്സംഗം ചെയ്‍തെന്ന അതിജീവിതയുടെ പരാതിയിലാണ് അറസ്റ്റ്.
മധ്യവയസ്‌കയായ സ്ത്രീയാണ് ‘മിർച്ചി ബാബ’ ക്കെതിരെ പരാതി നൽകിയതെന്നും ഐപിസി 376 അനുസരിച്ച് ബലാല്‍സംഗത്തിനു കേസെടുത്തെന്നും എസിപി നിധി സക്‌സേന ഭോപാലിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗര്‍ഭധാരണത്തിന് ചികില്‍സ നല്‍കാമെന്നു വൈരാഗ്യാനന്ദ ഗിരി ഇവർക്ക് വാഗ്‍ദാനം നൽകിയിരുന്നു.
ജൂലൈയില്‍ ആണ് ഇവർ ചികിത്സയ്ക്കായി ‘മിർച്ചി ബാബ’ യുടെ ആശ്രമത്തിൽ എത്തിയത്. ലഹരിമരുന്നു കലർത്തിയ ഗുളികകൾ നൽകിയശേഷം ഇത് കഴിച്ചാൽ ഫലമുണ്ടാകുമെന്നു ബാബ പറഞ്ഞെന്നും ബോധം മറഞ്ഞശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നു.
English Summary: Mirchi Baba booked for rape in Madhya Pradesh