പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ കാലാവധി ഒരു വർഷത്തേക്ക് നീട്ടി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി ഉത്തരവിറങ്ങി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് കേരള വർമ കോളജ് മലയാള വിഭാഗം അസി. പ്രഫസറായിരുന്ന പ്രിയ വർഗീസ്. 2021 ജൂൺ 22നാണ് പ്രിയ വർഗീസിനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ അസി. ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചത്. പ്രിയയുടെ സേവന കാലാവധി ജൂലൈ 7ന് അവസാനിച്ചിരുന്നു. ഒരു വർഷത്തേക്കാണ് ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകിയിരിക്കുന്നത്.
പ്രിയ വർഗീസിനു കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയറ്റ് പ്രഫസർ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിനുതൊട്ടു മുൻപ് പ്രിയ വർഗീസിന് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന്, മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിൻഡിക്കറ്റ് യോഗം അംഗീകരിക്കുകയായിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനു പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം നൽകിയതെന്നാണ് ആക്ഷേപം ഉയർന്നത്.
English Summary: Priya Varghese's Deputation Period Extended