ADVERTISEMENT

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതിനെ തുടർന്ന് ഓർഡിനൻസുകൾ അസാധുവായ സാഹചര്യത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് സമ്മേളനം. അസാധുവായ 11 ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. 

ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ച 11 ഓർഡിനൻസുകളിൽ തീരുമാനമെടുത്തു തിരിച്ചയയ്ക്കാത്തതിനാൽ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കുക മാത്രമാണു സർക്കാരിനു മുന്നിലുള്ള വഴി. ഓർഡിനൻസുകൾ ബില്ലായി സഭയിൽ അവതരിപ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെ ഗവർണർ വിമർശിച്ചിരുന്നു. ഓർഡിനന്‍സ് ഭരണം അഭികാമ്യമല്ലെന്നായിരുന്നു വിമർശനം. സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കത്തെ തുടർന്നാണ് കടുത്ത നടപടികളിലേക്കു ഗവർണർ നീങ്ങിയതെന്നാണു സൂചന.

അസാധുവായ ഓർഡിനൻസുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിവാദമായ ലോകായുക്ത ഭേദഗതി ഓർഡിനൻസാണ്. ജൂൺ 27 മുതൽ 15 ദിവസം സഭ സമ്മേളിച്ചെങ്കിലും ലോകായുക്ത ഭേദഗതി ഓർഡിനൻസ് സഭയിൽ അവതരിപ്പിച്ചിരുന്നില്ല. ഇതോടെ, ലോകായുക്ത ഭേദഗതി ഓർഡിനൻസിനു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെടുകയെന്ന അസാധാരണ സ്ഥിതിയുണ്ടായി. ഓർഡിനൻസ് ബില്ലായി അവതരിപ്പിക്കുന്നതിനു മുൻപ് മന്ത്രിമാർക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ രാജിവയ്ക്കേണ്ടിവരും.

ഒന്നാം പിണറായി വിജയൻ സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമന കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി. ജലീലിനു രാജിവയ്ക്കേണ്ടി വന്നതോടെയാണ് ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

Kerala Assembly
കേരള നിയമസഭ (ഫയൽ ചിത്രം)

അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം. മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട അധികാരി മുഖ്യമന്ത്രിയാണ്. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തിയത്. ലോകായുക്തയുടെ വിധിയിൽ ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നതായിരുന്നു ഭേദഗതി. 

നിയമസഭ ചേരാത്ത സാഹചര്യത്തിൽ, പുതിയ നിയമനിർമാണം നടത്താനോ നിലവിലെ നിയമത്തിൽ ഭേദഗതി കൊണ്ടുവരാനോ ഭരണഘടനയുടെ 213–ാം അനുഛേദം അനുസരിച്ചാണ് മന്ത്രിസഭ അംഗീകരിച്ച് ഓർഡിനൻസുകൾ പുറപ്പെടുവിക്കുന്നത്. ഇതു ഗവർണറുടെ ഓഫിസിലേക്ക് അയച്ചു അംഗീകാരം വാങ്ങും. അടുത്ത സഭാ സമ്മേളനത്തിൽ ഓർഡിനൻസുകൾ ബില്ലായി അവതരിപ്പിക്കണം. നിയമസഭ ചേർന്നു 42 ദിവസത്തിനകം ഓർഡിനൻസുകൾ ബില്ലായി കൊണ്ടുവന്നില്ലെങ്കിൽ അസാധുവാകും. ഇതൊഴിവാക്കാനാണ് ഓർഡിനൻസുകൾ ഗവർണറുടെ അംഗീകാരത്തോടെ പുതുക്കുന്നത്.

അതേസമയം, ഓര്‍‍ഡിനന്‍സുകള്‍ പുതുക്കാനുള്ള നീക്കത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങില്ലെന്നു ഗവര്‍ണര്‍ പ്രതികരിച്ചു. ഓര്‍ഡിനന്‍സുകള്‍ പഠിക്കാന്‍ സമയം വേണം. വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുന്നില്ല. താന്‍ ആരുടെയും നിയന്ത്രണത്തിലല്ല പ്രവര്‍ത്തിക്കുന്നത്. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിക്കു വിസിറ്റര്‍ പദവി നല്‍കാനുള്ള ഉന്നത വിദ്യാഭ്യാസ സമിതിയുടെ ശുപാര്‍ശ കണ്ടിട്ടില്ല. കാണാത്ത റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

English Summary: Special Kerala Assembly session to be called to resolve ordinance logjam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com