കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; കെഎസ്ഇബിയുടെ പേരില്‍ വീട്ടമ്മയുടെ പണം തട്ടി
Mail This Article
കോഴിക്കോട്∙ കെഎസ്ഇബിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. കോഴിക്കോട് മുക്കം സ്വദേശിനിയായ വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടമായത്. വൈദ്യുതി ബില്ലിൽ കുടിശ്ശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ വഴിയാണ് പണം തട്ടിയെടുക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി കല്ലൂർ വീട്ടിൽ ഷിജിയുടെ മൊബൈൽ ഫോണിലേക്കു കെഎസ്ഇബിയില്‍ നിന്ന് എന്ന രീതിയില്‍ ഒരു സന്ദേശമെത്തിയത്.
സന്ദേശത്തിൽ പറഞ്ഞതുപ്രകാരം വൈകുന്നേരത്തോടെ തിരിച്ചു വിളിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനെന്നാണ് പരിചയപ്പെടുത്തിയത്. കഴിഞ്ഞ മാസത്തെ ബില്ലില്‍ ചെറിയ തുക കുടിശ്ശിയുള്ളതായി അറിയിച്ചു. ഫോണില്‍ സംസാരിച്ച ആള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് പത്ത് രൂപ അയച്ചുകൊടുക്കാൻ പറയുകയും ഫോണിലേക്കു വന്ന ഒടിപി തിരിച്ചയക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പിന്നീട് തുടരെ തുടരെ രഹസ്യകോഡ് വന്നുകൊണ്ടിരുന്നപ്പോഴാണ് ഷിജി തൊട്ടടുത്ത വീട്ടിലെത്തി ബന്ധുവിന് ഫോണ്‍ നല്‍കിയത്. സംശയം തോന്നി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 3500 രൂപയോളം നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
English Summary: Financial fraud targeting KSEB customers on the rise