ഇഡിയെ ‘തിരിച്ചടിക്കാൻ’ നീക്കം; ഹർജിയുമായി ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ
Mail This Article
തിരുവനന്തപുരം∙ മുൻ മന്ത്രി തോമസ് ഐസക്കിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ഹർജിയുമായി കൂടുതൽ ഒരു കൂട്ടം എംഎൽഎമാരും ഹൈക്കോടതിയിൽ. ഇഡി ഇടപെടൽ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണു ഹർജിയിലെ ആരോപണം. മുൻ ആരോഗ്യമന്ത്രി കൂടിയായ കെ.കെ. ശൈലജയും നടൻ കൂടിയായ മുകേഷും ഉൾപ്പെടെയുള്ള എംഎൽഎമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടേത് അനാവശ്യ കടന്നുകയറ്റാണെന്ന പരാതിയും ഹർജിയിലുണ്ട്. ഹർജി വ്യാഴാഴ്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.
കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഇഡിക്കു മുന്നിൽ വ്യാഴാഴ്ച ഹാജരാകില്ലെന്ന് രേഖാമൂലം മറുപടി നൽകിയ തോമസ് ഐസക്, തുടർന്ന് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇഡി സമൻസുകൾ പിൻവലിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഇഡി സമൻസുകൾ നിയമവിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്ബിയോ താനോ ചെയ്ത ഫെമ കുറ്റം എന്താണെന്നു നിർവചിച്ചിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്ന് തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇഡി നോട്ടിസ് അനുസരിച്ച് ചോദ്യം ചെയ്യലിനു ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇഡി നടത്തുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. ഇതിനിടെയാണ് കെ.കെ.ശൈലജയും മുകേഷും ഉൾപ്പെടെ അഞ്ച് എംഎൽഎമാർ കൂടി ഇഡിക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
English Summary: Five MLAs Approach High Court Against ED