സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസ്; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ
Mail This Article
കണ്ണൂർ∙ സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ പി.വി.കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ തമിഴ്നാട്ടിൽ നിന്നാണ് എടക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. പീഡിപ്പിച്ചെന്ന് ജീവനക്കാരി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ കൗൺസിലർ ഒളിവിൽ പോയിരുന്നു.
തമിഴ്നാട്ടിലെ തിരുപ്പതിയിൽ നിന്നാണ് കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഒളിവിൽ കഴിയുന്നതിനിടെ കൃഷ്ണകുമാർ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.
ജൂലൈ 15ന് ജോലി സ്ഥലത്തുവച്ചു പീഡിപ്പിച്ചെന്നാണ് സിറ്റി പൊലീസ് കമ്മിഷണർക്കും വനിതാ കമ്മിഷനും യുവതി നൽകിയ പരാതി. ബാങ്ക് സെക്രട്ടറിയും മറ്റു ജീവനക്കാരും പുറത്തേക്കു പോയ സമയം നോക്കി, ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവമുണ്ടായതെന്നു യുവതിയുടെ പരാതിയിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്.
തുടർന്ന് ഭർത്താവിനെയും ബാങ്ക് സെക്രട്ടറിയെയും വിവരമറിയിച്ചു. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു.
English Summary : Rape Case: Kannur Corporation Congress councillor arrested