വീടിനു മുന്നിൽ നിർത്തിയിട്ട കാറും 2 ബൈക്കും കത്തിച്ചു; ബന്ധുവും സംഘവുമെന്ന് ഉടമ
Mail This Article
കളമശേരി ∙ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഉടമസ്ഥന്റെ ബന്ധു ഉൾപ്പടെയുള്ള മൂന്നംഗ സംഘം തീവച്ചു നശിപ്പിച്ചു. പെരിങ്ങഴയിൽ ബുധനാഴ്ച പുലർച്ചെ ഒരു മണിക്കാണു സംഭവം. ഒരു കാറും 2 ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു. വെളുത്തേടത്തു മുഹമ്മദ് അനീസിന്റെ വാഹനങ്ങളാണ് അക്രമികൾ തീയിട്ടു നശിപ്പിച്ചത്. അബ്ദുൽ ജലീൽ, ഹാരിസ്, അനസ് എന്നിവരാണു വാഹനങ്ങൾക്കു തീവച്ചതെന്ന് അനീസ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ഇവരിൽ അബ്ദുൽ ജലീൽ അനീസിന്റെ ബന്ധു കൂടിയാണ്. വ്യക്തിവൈരാഗ്യമാണു തീവയ്പ്പിനു കാരണമെന്നു മുഹമ്മദ് അനീസ് പറയുന്നു. അനീസിന്റെ പരാതിയിൽ കേസെടുത്തതായും പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും കളമശേരി പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ് അറിയിച്ചു. 25 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
എച്ച്എംടി കോളനിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന അനീസും മാതാപിതാക്കളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. കളമശേരി സ്റ്റേഷനിൽ ഹാരിസിനും അനസിനുമെതിരെ അനീസ് ചൊവ്വാഴ്ച പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചുതന്നെ ഇത് ഒത്തുതീർപ്പാക്കിയിരുന്നതായും അനീസ് പറയുന്നു.
രാത്രി വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണു കാറിലെത്തിയ മൂന്നംഗ സംഘം ഗേറ്റ് തള്ളിത്തുറന്ന് അകത്തു കയറിയത്. ഇവർ കയ്യിൽ കരുതിയിരുന്ന പാത്രത്തിൽ നിന്ന് ഇന്ധനം വാഹനങ്ങൾക്കു മുകളിൽ ഒഴിക്കുകയും തീകൊളുത്തുകയും ചെയ്തു. വീട്ടുകാർ ഒച്ചയിട്ട് ആളുകൾ ഓടിക്കൂടിയതോടെ ഇവർ കാറിൽ കയറി രക്ഷപ്പെട്ടതായും അനീസ് നൽകിയ പരാതിയിൽ പറയുന്നു. അയൽവാസികളുടെ സഹായത്തോടെയാണു തീ അണച്ചതെന്നും അനീസ് പറഞ്ഞു.
English Summary: Vehicles Set On Fire In Kalamassery