50-ാം ദിവസം സത്യപ്രതിജ്ഞ: ബിജെപി കൗണ്‍സിലർ ചട്ടം ലംഘിച്ചെന്ന് പരാതി
Mail This Article
കൊച്ചി∙ കൊച്ചി കോര്‍പ്പറേഷനില്‍ ചട്ടം ലംഘിച്ച് കൗണ്‍സിലറുടെ സത്യപ്രതിജ്ഞ. തിരഞ്ഞെടുക്കപ്പെട്ട് 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ, അന്‍പതാം ദിവസം സ്ഥാനമേറ്റ ബിജെപി കൗണ്‍സിലറുടെ അംഗത്വം റദ്ദായെന്നാണ് കോണ്‍ഗ്രസ് വാദം. തിരഞ്ഞടുക്കപ്പെട്ടയാള്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പെ കൗണ്‍സില്‍ യോഗത്തിലടക്കം പങ്കെടുക്കുകയും, പൂര്‍ണ ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്.
കോടതി വിധിയെ തുടര്‍ന്ന് 2022 ജൂണ്‍ 22നാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന പത്മകുമാരി കോര്പ്പറേഷന് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട് 30ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ സ്ഥാനമൊഴിഞ്ഞതായി കണക്കാക്കപ്പെടണമെന്നാണ് ചട്ടം. എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട അംഗം സത്യപ്രതിജ്ഞ ചെയ്തത് അന്‍പതാം ദിവസമാണ്. ഇതിനെതിരെയാണ് ചട്ടലംഘനം ഉയര്‍ത്തി കോണ്‍ഗ്രസും പ്രതിപക്ഷവും എത്തിയിരിക്കുന്നത്. ചട്ടലംഘനത്തിന് ഒത്താശ ചെയ്ത മേയര്‍ക്കെതിരെ നടപടിവേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം പരാതി നല്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐലന്റ് വാര്‍ഡില്‍ നിന്ന് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായ പത്മകുമാരി ജയിച്ചത്. എന്നാല്‍ പരാതി ഉയര്‍ന്നതോടെ ഒരു വോട്ട് അസാധുവാക്കുകയും, ടോസിലൂടെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്തു. അതിനുശേഷമാണ് 30 ദിവസത്തിനകം സത്യപ്രതിജ്ഞ നടക്കാതിരുന്നതും, വ്യാപക പരാതി ഉയര്‍ന്നതോടെ വ്യാഴാഴ്ച തിരക്കിട്ട് നടത്തിയതും.
English Summary: BJP Councilor took oath in Kochi corporation in violation of rules