പ്യോങ്‌യാങ്∙ അടുത്തിടെ ഉത്തര കൊറിയയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് ഗുരുതരമായി ‘കടുത്ത പനി’ ബാധിച്ചതായി ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തൽ. തന്റെ സഹോദരന് ജനങ്ങളോടുള്ള ആകുലത കാരണം ഒരു നിമിഷം പോലും കിടക്കാൻ കഴിഞ്ഞില്ലെന്നും കിം യോ ജോങ് ഒരു പ്രസംഗത്തിൽ വെളിപ്പെടുത്തിയതായി കൊറിയൻ സെൻട്രൽ ന്യൂസ് എജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയ രാജ്യത്തെ പനി കേസുകളെ ഇതുവരെ കോവിഡ് ആണെന്ന് പറഞ്ഞിട്ടില്ല. പുറത്ത് നിന്നുള്ള വാക്സീനുകളും രാജ്യം നിരസിച്ചിരുന്നു.
ദക്ഷിണ കൊറിയയിൽ നിന്നെത്തിയ ‘ലഘുലേഖകൾ’ ആണ് രാജ്യത്ത് രോഗം പൊട്ടിപ്പുറപ്പെടാൻ കാരണമായതെന്ന അവകാശവാദം കിം യോ ജോങ് ആവർത്തിച്ചു. ‘നമ്മുടെ റിപ്പബ്ലിക്കിലേക്ക് വൈറസിനെ പ്രവേശിപ്പിക്കാൻ കഴിയുന്ന അപകടകരമായ കാര്യം ശത്രു തുടരുകയാണെങ്കിൽ, വൈറസിനെ മാത്രമല്ല ദക്ഷിണ കൊറിയൻ അധികൃതരെയും ഉന്മൂലനം ചെയ്തുകൊണ്ട് പ്രതികരിക്കു’മെന്ന് കിം യോ ജോങ് പറഞ്ഞു. എന്നാൽ ദക്ഷിണ കൊറിയ കിം യോ ജോങ്ങിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു.
കഴിഞ്ഞ മാസം കിം ജോങ് ഉൻ 17 ദിവസത്തോളം സ്റ്റേറ്റ് മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, ബുധനാഴ്ച നടന്ന ഭരണകക്ഷി യോഗത്തിൽ പങ്കെടുത്തു. യോഗത്തിനിടെ ‘വലിയ ക്വാറന്റീൻ യുദ്ധത്തിൽ’ വിജയിച്ചുവെന്ന് അവകാശപ്പെടുകയും ചെയ്തു. അമിതവണ്ണവും പുകവലിക്കാരനുമായ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി വർഷങ്ങളായി ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കിമ്മിന്റെ കുടുംബത്തിലുള്ളവർക്ക് ഹൃദ്രോഗമുള്ളതിനാൽ അദ്ദേഹത്തിന്റെ പൊതുവേദിയിലെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു.
English Summary: Kim Jong Un 'Seriously Ill' In North Korea Covid Surge, Says His Sister