ലോകായുക്ത നിയമഭേദഗതി: പ്രശ്ന പരിഹാരത്തിന് ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ
Mail This Article
തിരുവനന്തപുരം ∙ ലോകായുക്ത വിധി നടപ്പാക്കുന്നതിനു ഉന്നത സമിതി രൂപീകരിക്കുകയെന്ന നിര്‍ദേശം സിപിഎമ്മിനു മുന്നില്‍ വയ്ക്കാൻ സിപിഐയിൽ ആലോചന. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവില്‍ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസില്‍ ലോകായുക്ത വിധി പറയാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള ആലോചനകള്‍ നടക്കുന്നത്.
ലോകായുക്ത വിധിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തീരുമാനമെടുക്കാം എന്ന സുപ്രധാന ഭേദഗതിയോടാണ് സിപിഐയ്ക്ക് വിയോജിപ്പ്. ഇത് അഴിമതി വിരുദ്ധ നിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് സിപിഐയുടെ നിലപാട്. പകരം ലോകായുക്ത വിധിയുടെ നടത്തിപ്പിന് സ്വതന്ത്രമായ ഉന്നതസമിതി രൂപീകരിക്കുക എന്ന ആശയമാണ് സിപിഐ പരിഗണിക്കുന്നത്.
ഇതില്‍ സര്‍ക്കാര്‍ പ്രതിനിധിയും ഉണ്ടാകും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിയമോപദേശം തേടിയിരുന്നെന്നാണ് സൂചന. ഓഗസ്റ്റ് 20ന് കൊല്ലത്തു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. തുടര്‍ന്ന് സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സിപിഐ ഉന്നയിക്കും. സിപിഎം ഇക്കാര്യത്തില്‍ യോജിക്കുമെങ്കില്‍ പ്രശ്നപരിഹാരമാകും.
English Summary: CPI on Lokayukta Row