ADVERTISEMENT

കൊച്ചി ∙ അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്കു മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി ആയിരുന്നെങ്കിലും മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താനായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെയാണ് അവിടേക്കു കടന്നുവന്ന മമ്മൂട്ടി കത്രിക കയ്യിലെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി ഫെയ്സ്ബുക്കിൽ കുറിച്ചു. ‘കുമ്മനടിച്ചത് ഞാനല്ല’ എന്ന ഹാഷ് ടാഗോടെയാണ് ഇന്നലെ അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുറിപ്പിന്റെ പൂർണരൂപം

കുമ്മനടിച്ചത് ഞാനല്ല, നടൻ മമ്മൂട്ടി ആണ്.

ഇന്നു രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടകൻ മമ്മൂട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയാറായി നിന്നപ്പോൾ അവിടേക്ക് മമ്മൂട്ടി കടന്നുവരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എംഎൽഎ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎൽഎയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി.

എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും കൈ ഒന്ന് തൊട്ടുകൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംശയം ഉള്ളവർക്ക് ടെക്‌സ്‌റ്റൈൽസ് ഉടമയോടോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്.

മാത്രമല്ല, ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് മമ്മൂട്ടി കത്രിക എടുത്തത്. കത്രിക തിരികെ വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

English Summary: Eldhose Kunnappilly's explanation on Showroom Inauguration 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com