കസ്റ്റഡിയിൽ കഞ്ചാവിന്റെ ‘ഗുണം’ വിവരിച്ച് വിഡിയോ; ‘മട്ടാഞ്ചേരി മാർട്ടിന്റെ’ വിദേശയാത്ര പരിശോധിക്കുന്നു
Mail This Article
തിരുവനന്തപുരം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടു കഞ്ചാവു വലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തിയതിനു പിന്നാലെ എക്സൈസ് പിടികൂടിയ വ്ലോഗർ ‘മട്ടാഞ്ചേരി മാർട്ടിൻ’ എന്ന എറണാകുളം ബീച്ച് റോഡ് പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ (34) കുറിച്ച് കൂടുതൽ അന്വേഷണത്തിന് നിർദേശം. സമീപകാലത്തു വ്ലോഗർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് പൊലീസും അന്വേഷണം തുടങ്ങി. പ്രതി നടത്തിയ വിദേശ യാത്രകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. വിദേശത്തേക്കുള്ള ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
നേരത്തെ, എക്സൈസ് റേഞ്ച് ഓഫിസിനുള്ളിൽവച്ച് ഇയാൾ കഞ്ചാവിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോ ചിത്രീകരിക്കാൻ അവസരം നൽകിയ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ച ഉണ്ടായെന്ന് എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം അന്വേഷിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എക്സൈസ് വിജിലൻസ് എസ്പി കെ.മുഹമ്മദ് ഷാഫിയോട് ആവശ്യപ്പെട്ടു. ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എക്സൈസ് കമ്മിഷണർ പറഞ്ഞു.
അറസ്റ്റിലായ പ്രതിക്കു സ്റ്റേഷനുള്ളിൽവച്ച് എങ്ങനെ പാട്ടുപാടാനും ലഹരി മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കും വിധം സംസാരിക്കാനും കഴിഞ്ഞു, വിഡിയോ എങ്ങനെ ചിത്രീകരിച്ചു, ഈ സമയത്ത് ഏതെല്ലാം ഉദ്യോഗസ്ഥർ ഓഫിസിൽ ഉണ്ടായിരുന്നു, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിലുണ്ടാകുക.
എക്സൈസ് മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം മുൻപാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഇയാൾ എക്സൈസ് ഓഫിസിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഞ്ചാവു ലഭിക്കുന്നതിന്റെ ‘ഗുണങ്ങൾ’ വിവരിക്കുന്ന വിഡിയോയാണു പുറത്തായത്. ഇതിനു വലിയ പ്രചാരം കിട്ടിയതോടെ എക്സൈസ് വെട്ടിലായി. അതേസമയം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നു എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു. കർശന നടപടിക്കാണു നിർദേശം നൽകിയിരിക്കുന്നത്.
English Summary : Police to investigate more about vlogger Francis Nevin Augustine who promote ganja use