വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നൽകിയില്ല; കുസാറ്റ് അധികൃതർക്കു പിഴ
Mail This Article
കൊച്ചി ∙ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാതിരുന്ന കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) അധികൃതർക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. ഹർജിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്. കുസാറ്റ് മുൻ അധ്യാപകൻ ഡോ. കെ.റോബിക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്.
കുസാറ്റിലെ സന്ദർശക റജിസ്റ്ററിന്റെ നിശ്ചിത ദിവസങ്ങളിലെ പകർപ്പ് ആവശ്യപ്പെട്ട അപേക്ഷകന് ആവശ്യമുള്ള രണ്ടു ദിവസത്തെ രേഖകൾ മാത്രം കാണുന്നില്ലെന്നാണ് വിവരാവകാശ ഓഫിസറും ഒന്നാം അപ്പീലധികാരിയായ റജിസ്ട്രാറും മറുപടി നൽകിയത്. നാക് സംഘത്തിന്റെ പരിശോധനയ്ക്കിടയിൽ ഈ റജിസ്റ്റർ നഷ്ടപ്പെട്ടു എന്ന വിചിത്ര ന്യായമാണ് സർവകലാശാല അധികൃതർ പറഞ്ഞത്.
ഇതു യുക്തിസഹമല്ലെന്നും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിലയിരുത്തിയാണ് കമ്മിഷൻ വിവരാവകാശ നിയമം19(8) ബി ചട്ടമനുസരിച്ച് ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. വിവരാവകാര കമ്മിഷണർ കെ.വി.സുധാകരന്റേതാണ് ഉത്തരവ്.
English Summary: RTI not answered; Cusat authorities ordered to pay Rs 5,000 compensation to petitioner