ADVERTISEMENT

ന്യൂ‍ഡൽഹി ∙ കടയ്ക്കാവൂർ പോക്സോ കേസിൽ മകന്റെ പരാതിക്കു പിന്നിൽ അച്ഛനെ സംശയിച്ചു കൂടേയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ ആയിരുന്നപ്പോഴാണ് മകൻ പരാതി നൽകിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. അമ്മയും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്നും, അവരും ഇരയായിരിക്കാമെന്നും കോടതി നിരീക്ഷിച്ചു.

അമ്മയെ കുറ്റവിമുക്തയാക്കി പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി ശരിവച്ചതിനെതിരെ മകൻ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി ഇന്നു പരിഗണിച്ചത്. ഹർജി പരിഗണിക്കുമ്പോൾ സുപ്രധാനമായ ചില നിരീക്ഷണങ്ങളും ചോദ്യങ്ങളും കോടതി ഹർജിക്കാരോട് ഉന്നയിച്ചു. മകൻ നൽകിയ മൊഴി അച്ഛന്റെ സമ്മർദ്ദത്തോടെയാണ് എന്ന് സംശയിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളിൽ അമ്മയ്ക്കെതിരെ മകനെ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ടെന്ന് കോടതി നിരീഷിച്ചു.

എന്നാൽ, ഈ വാദത്തെ അഭിഭാഷകൻ വളരെ ശക്തമായി എതിർത്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ ഉള്ളപ്പോഴാണ് മകൻ അമ്മയ്ക്കെതിരെ മൊഴി നൽകിയതെന്നും അതിനാൽ തന്നെ അത് പിതാവിന്റെ സമ്മർദ്ദത്തോടെയാണെന്ന് പറയാനാകില്ലെന്നും മകനു വേണ്ടി വാദിച്ച അഭിഭാഷകൻ പറഞ്ഞു. മാത്രമല്ല അന്വേഷണത്തിൽ മകന്റെ പരാതി തെറ്റാണെന്ന റിപ്പോർട്ട് നൽകിയതിലൂടെ മകൻ കള്ളനാണെന്നു സമൂഹത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇതിലൂടെ മകൻ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

എന്നാൽ, മാനസിക സമ്മർദ്ദവും പീഡനവും മകനു മാത്രമല്ല അമ്മയും അനുഭവിക്കുന്നുണ്ടാകാമെന്നു കോടതി ചൂണ്ടിക്കാട്ടി. ഈ കേസിൽ അമ്മയേയും ഒരു ഇരയായി കാണാമെന്നും കോടതിയുടെ പ്രാഥമിക നിരീക്ഷണത്തിൽ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് തെറ്റാണ് എന്നു പറയാനുള്ള കാരണങ്ങൾ എന്താണെന്ന് അറിയിക്കാനും ഹർജിക്കാരോട് നിർദേശിച്ചു.

കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട അമ്മ നിരപരാധിയാണെന്നു കാട്ടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെ മകൻ ഇന്നലെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പതിനാലുകാരനായ കുട്ടിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നു വ്യക്തമാക്കുന്നതാണു അന്വേഷണ സംഘം പോക്സോ കോടതിയിൽ നൽകിയ റിപ്പോർട്ട്. മകന്റെ പരാതിയിൽ നാലു കുട്ടികളുടെ അമ്മയായ മുപ്പത്തേഴുകാരി 27 ദിവസം ജയിലിൽ കിടന്നിരുന്നു.

English Summary: Supreme Court on Kadakkavur POCSO Case
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com