ADVERTISEMENT

കൊച്ചി ∙ റോഡിലെ കുഴിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രത്തിന്റെ കുഴി, സംസ്ഥാനത്തിന്റെ കുഴി എന്നൊക്കെ പറയുന്നത് അപഹാസ്യമാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. കുഴി എന്നു പറഞ്ഞാൽ ആക്ഷേപിക്കലാണ് എന്ന അപകർഷതാ ബോധം എനിക്കില്ല. ചില ആളുകൾക്ക് അങ്ങനെ ഒരു അപകർഷതാ ബോധമുണ്ട്. കുഴി എന്നു പറയാനേ പാടില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒരു സിനിമ ഇറക്കിയാലോ കുഴി എന്ന വാക്കു ടൈറ്റിലിൽ വന്നാലോ പോലും അതിന് എതിരായി പ്രചാരണം നടക്കുന്ന സ്ഥിതിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘‘ദേശീയപാതയുടെ പരിപാലനമാണെങ്കിലും സംസ്ഥാനപാതയുടെ പരിപാലനമാണെങ്കിലും അതൊക്കെ ഭരണതലത്തിലുള്ള സംവിധാനമാണ്. ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട കാര്യമാണ്. ദേശീയപാതയിലെ സ്ഥിതിയെക്കുറിച്ചു വിവരം വന്നപ്പോൾ കേരളത്തിലെ ദേശീയപാതാ ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തു. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതയിൽ ധാരാളം അപര്യാപ്തതകളുണ്ട് എന്നാണ് മനസിലായത്. ആ അപര്യാപ്തതകൾ പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.’

‘‘വാളയാർ മുതൽ ഇടപ്പള്ളി വരെയുള്ള ദേശീയപാതയെ മൂന്നായി കണ്ടാൽ ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്തു ട്രാഫിക്കിൽ വലിയ വ്യത്യാസമുണ്ട്. മണ്ണുത്തി മുതൽ ഇടപ്പള്ളി വരെയുള്ള ഭാഗത്തു ദേശീയപാത അതോറിറ്റിയുടെ കണക്കനുസരിച്ച് അവർ പറയുന്നത് ഒരു ദിവസം 72,000 കാറുകൾ ഓടുന്നു എന്നാണ്. കാറുകളെന്നാൽ മുഴുവനും കാറുകളല്ല, ട്രക്കുകളെയും ബസുകളെയും ഒക്കെ എത്ര കാറുകളായി പരിഗണിക്കണം എന്നതിന് ഒരു ശാസ്ത്രീയമായ കണക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് 72,000 കാറുകൾ എന്നു പറുന്നത്.’

‘‘കണക്കു പ്രകാരം 20,000 വാഹനങ്ങളിൽ കൂടുതൽ ഒരു ദേശീയപാതയിലൂടെ ഓടിയാൽ രണ്ടുവരി പാതയ്ക്കു പകരം നാലുവരിയും 40,000ന് അപ്പുറത്ത് ആറുവരി പാതയും വേണം. അങ്ങനെ ആയാൽ മാത്രമേ ദേശീയപാത ഫലപ്രദമായി നിലനിൽക്കുകയുള്ളൂ. വാഹന ബാഹുല്യം കൊണ്ടു തന്നെ റോഡു പൊളിയുന്നതു സ്വാഭാവികമാണ്. അതു പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാകണം. കരാറുകാരനോട് പണി നടന്ന് ഇത്രകാലത്തിനകം റോഡിന് എന്തെങ്കിലും അപാകത ഉണ്ടായാൽ കരാറുകാരന്റെ ചെലവിൽ അതു നന്നാക്കണം എന്നാണ് ദേശീയപാതാ അതോറിറ്റി നൽകിയിരിക്കുന്ന നിർദേശം. ദേശീയപാതാ ഉദ്യോഗസ്ഥർ നേരിട്ടു കരാറുകാരന്റെ ചെലവിലാണ് റോഡിലെ കുഴിയടയ്ക്കൽ നടത്തുന്നത്. അതു നടന്നുകൊണ്ടിരിക്കുകയാണ്.’

‘‘കുഴിയിൽ ടാർ മിക്സു ചെയ്തുള്ള കോൾഡ് മിക്സ് ആണ് ചെയ്യുന്നത്. അതു ചാക്കിലാക്കി കൊണ്ടുവരുന്നു എന്നൊക്കെ പറയുന്നതിൽ കാര്യമില്ല. ശാസ്ത്രീയമായ രീതിയിൽ 25 കിലോയുടെ കോൾഡ് മിക്സ് അങ്ങനെ തന്നെയാണ് കിട്ടുക. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ നിയമമാണ് അത്. നമ്മൾ സാധാരണ മെഷീനിൽ ഉണ്ടാക്കുന്നതു പോലെയുള്ള സംവിധാനമല്ല. മിക്സ് കിട്ടുന്നതു തന്നെ ബാഗുകളിലാണ്. ഇങ്ങനെ കൊണ്ടുവന്നു കുഴി അടയ്ക്കുന്നതു തന്നെയാണ് രീതി. ഉണങ്ങുന്നതിനു മുമ്പു നമ്മൾ കമ്പുകൊണ്ടു കുത്തിപ്പൊളിക്കാൻ ശ്രമിച്ചാൽ പൊളിഞ്ഞു പോകും. അത് ഉറയ്ക്കാനുള്ള സമയം നൽകണമെന്നും മന്ത്രി പറഞ്ഞു.

English Summary: V Muraleedharan on patholes in Kerala national highway
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com