ചെന്നൈയിൽ ബാങ്ക് കൊള്ള; ജീവനക്കാരന്റെ നേതൃത്വത്തിൽ കവർന്നത് 20 കോടിയോളം
Mail This Article
ചെന്നൈ ∙ നഗരത്തിലെ ബാങ്കിൽ പട്ടാപ്പകല്‍ വൻ കവർച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി, കത്തിമുനയിൽ മോഷണം നടന്നത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വർണാഭരണങ്ങളും നഷ്ടമായെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച പകൽ മൂന്നംഗ മുഖംമൂടി സംഘം ബാങ്കിനുള്ളിൽ അതിക്രമിച്ചു കയറി, മാനേജർ ഉൾപ്പെടെ രണ്ടു പേരെ ശുചിമുറിയിൽ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോൽ കൈക്കലാക്കി പണവും സ്വർണവും കവരുകയായിരുന്നു.
കൊള്ളയ്ക്കു മുൻപു ബാങ്കിലെ സുരക്ഷാ ജീവനക്കാരനു സംഘം ശീതളപാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി മയക്കി കിടത്തിയിരുന്നു. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഇരുചക്ര വാഹനത്തിൽ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. ജീവനക്കാരെ ബന്ദികളാക്കിയിരിക്കുന്നത് കണ്ട ആളുകളാണ് പൊലീസിൽ വിവരം അറിയിച്ചത്.
ബാങ്കിലെ ജീവനക്കാരൻ മുരുകന്റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ ബാങ്കിൽനിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാൻ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു.
English Summary: Chennai: Armed Robbers Barge Into FedBank, Loot Gold, Valuables Worth Crores