ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്ന അനുയാത്രികന്റെ നിലപാടിനെ പാർട്ടി തള്ളിയതോടെയാണ്, കശ്മീരിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലെ വിവാദ പരാമർശങ്ങൾ മുൻ മന്ത്രി കെ.ടി.ജലീലിനു പിൻവലിക്കേണ്ടി വന്നത്. പാര്‍ട്ടി നിലപാടുകൾക്ക് വിരുദ്ധമായി ജലീൽ നീങ്ങുന്നതും പാർട്ടി തിരുത്തുന്നതും ഇതാദ്യമായല്ല. എ.ആർ.നഗർ സഹകരണ ബാങ്ക് വിഷയത്തിലും യുഎഇ കോൺസുലേറ്റ് ജനറലിനു കത്തയച്ച വിഷയത്തിലും പാർട്ടി ജലീലിന്റെ നിലപാടുകളെ പരസ്യമായി തള്ളി.

പാർട്ടിക്കു ജലീൽ നിരന്തരം തലവേദനയാകുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും ജമ്മു കശ്മീരിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നും പരാമർശിച്ചതിനെച്ചൊല്ലിയാണ് വിവാദമുണ്ടായത്. ഡബിൾ ഇൻവർട്ടഡ് കോമയിൽ "ആസാദ് കാശ്മീർ" എന്നെഴുതിയാൽ അതിന്റെ അർഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമെന്ന് ജലീൽ വിശദീകരിച്ചെങ്കിലും പാർട്ടിക്ക് അതു ബോധ്യപ്പെട്ടില്ല. വരികൾ പിൻവലിക്കാൻ പാര്‍ട്ടി നിർദേശമുണ്ടായി.

മന്ത്രിയായിരിക്കുമ്പോഴും അതിനുശേഷവും ജലീലുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായപ്പോഴെല്ലാം പ്രതിരോധം തീർക്കേണ്ട ബാധ്യത പാർട്ടിക്കായി. മന്ത്രിയായിരിക്കെ ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറല്‍ മാനേജരായി നിയമിച്ചതാണ് ആദ്യം വിവാദമായത്. അർഹരായ ഉദ്യോഗാർഥികളെ തഴഞ്ഞാണ് ബന്ധുവിനു നിയമനം നൽകിയതെന്നാണ് ഉയർന്ന ആരോപണം. ബന്ധുവിനു സ്വകാര്യ ബാങ്കിൽനിന്നും സർക്കാർ സ്ഥാപനത്തിലേക്കു ഡപ്യൂട്ടേഷൻ നിയമനം നൽകിയതും വിവാദമായി.

സാങ്കേതിക സർവകലാശാല നടത്തിയ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീലിന്റെ നിർദേശപ്രകാരം മൂന്നാം തവണ മൂല്യനിർണയം നടത്തി വിജയിപ്പിച്ചെന്ന ആരോപണമാണ് പിന്നീട് ഉയർന്നത്. ചട്ടവിരുദ്ധ നടപടി റദ്ദാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രിയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു സർവകലാശാലകളിൽ നടത്തുന്ന അദാലത്തുകൾ ചട്ടവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഗവർണറോട് പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടർന്ന്, സർവകലാശാല ഭരണത്തിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്നും ചട്ടങ്ങൾ മറികടന്നു നടത്തിയ ഉത്തരക്കടലാസ് പുനർമൂല്യനിർണയം മേലിൽ ആവർത്തിക്കരുതെന്നും ഗവർണർക്ക് നിർദേശിക്കേണ്ടി വന്നു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത പരാമർശം ഉണ്ടായതോടെ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ജലീൽ രാജിവച്ചു.

രണ്ടാം പിണറായി വിജയൻ സർക്കാരിൽ ജലീലിനു മന്ത്രിസ്ഥാനം ഉണ്ടായില്ലെങ്കിലും വിവാദങ്ങൾ പിന്തുടർന്നു. മന്ത്രിയായിരിക്കെ സ്വർണക്കടത്തു കേസിൽ നേരിടേണ്ടി വന്ന ആരോപണങ്ങൾ, മന്ത്രിപദം ഒഴിഞ്ഞശേഷവും കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വാർത്താസമ്മേളനങ്ങളിലൂടെ സജീവമാകുന്നതാണു കണ്ടത്. മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ചു യുഎഇ കോൺസുലേറ്റിൽനിന്നു ഖുർആനും ഈന്തപ്പഴവും സ്വീകരിച്ചെന്നായിരുന്നു ആരോപണം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന ആദ്യത്തെ കേരള മന്ത്രിയായി ജലീൽ മാറിയെങ്കിലും പ്രോട്ടോക്കോള്‍ ലംഘനത്തിനപ്പുറം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജലീലിനെതിരെ വിവിധ ആരോപണങ്ങൾ സ്വപ്ന വാർത്താസമ്മേളനങ്ങളിൽ ഉന്നയിച്ചെങ്കിലും സിപിഎം അവഗണിച്ചു. എന്നാൽ ഒരു മാധ്യമത്തിനെതിരെ നടപടിയെടുക്കാൻ കോൺസൽ ജനറലിനു കത്തയച്ചെന്ന സ്വപ്നയുടെ ആരോപണം പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. അത്തരമൊരു കത്ത് അയയ്ക്കാൻ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി നിലപാടെടുത്തു.

എ.ആർ.നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ഇഡി അന്വേഷണിക്കണമെന്ന ജലീലിന്റെ പ്രസ്താവനയും പാർട്ടി തള്ളി. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യം ഉണ്ടായാൽ നടപടിയെടുക്കാൻ സഹകരണ വകുപ്പ് ഉണ്ടെന്നും ഇഡി വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എ.ആർ.നഗർ സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാൻ ഇഡി വരണമെന്നു താൻ പറഞ്ഞിട്ടില്ലെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇഡിയോട് വിശദീകരിച്ചതെന്ന് ജലീലും പറഞ്ഞു. ജലീലിന്റെ നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനം രൂക്ഷമായി നിലനിൽക്കുന്നതിനിടെയാണ് ഇപ്പോഴത്തെ തള്ളിപ്പറയൽ.

English Summary: KT Jaleel Becomes Headache for CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com